ജയ്പൂർ: പ്രതിസന്ധി ഒടുങ്ങാതെ രാജസ്ഥാൻ കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശോക് ഗെഹ്ലോട്ടിനെ നീക്കി പകരം സച്ചിൻ പൈലറ്റിനെ കൊണ്ടു വരണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ വീണ്ടും രംഗത്ത് വന്നു. സച്ചിൻ പൈലറ്റിന്റെ കഠിനാദ്ധ്വാനമാണ് സംസ്ഥാനത്ത് പാർട്ടിയെ അധികാരത്തിൽ എത്തിച്ചത്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ് എന്നാണ് വിമത നേതാക്കളുടെ അഭിപ്രായം.
സച്ചിൻ പൈലറ്റിന്റെ കാര്യത്തിൽ ഇനിയും അമാന്തം പാടില്ല. പാർട്ടി നേതൃത്വം എത്രയും വേഗം തീരുമാനം കൈക്കൊള്ളണമെന്ന് മന്ത്രി ഹേമാറാം ചൗധരി ആവശ്യപ്പെട്ടു.
അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ സെപ്റ്റംബർ മാസത്തിൽ വിളിച്ചു ചേർത്ത യോഗം ബഹിഷ്കരിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സച്ചിൻ പൈലറ്റ് നേരിട്ട് ആവശ്യപ്പെട്ടു. അശോക് ഗെഹ്ലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിനെയും സച്ചിൻ പൈലറ്റ് വിമർശിച്ചിരുന്നു. ഗെഹ്ലോട്ട് കോൺഗ്രസിനെ ബിജെപിയിൽ എത്തിക്കാനാണ് ശ്രമിക്കുന്നത് എന്നായിരുന്നു പൈലറ്റിന്റെ വിമർശനം. എന്നാൽ, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആദരിക്കുന്നതിന് പ്രത്യേകിച്ച് ആരുടെയും അനുവാദം ആവശ്യമില്ലെന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം.
അതേസമയം, പാർട്ടിക്ക് അധികാരമുള്ള സംസ്ഥാനങ്ങളിലെ അന്തഛിദ്രം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾക്ക് രാജസ്ഥാനിൽ പാർട്ടിയിലെ പടലപ്പിണക്കങ്ങൾ പറഞ്ഞു തീർക്കലാണ് ഇപ്പോൾ പ്രധാന ജോലിയെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പരിഹസിക്കുന്നു.
Comments