മുരളി ഗോപി കഥയും തിക്കഥയും രചിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ഒരു മാസ് ചിത്രം എന്നതിനപ്പുറം സമൂഹത്തെ പിടിച്ചു മുറുക്കുന്ന മയക്കുമരുന്നും ഡ്രഗ് ഫണ്ടിംഗും ഉൾപ്പടെയുള്ള പ്രശ്നങ്ങളെയും ലൂസിഫർ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. ഇപ്പോൾ, ചിത്രം പറഞ്ഞു വെച്ചതെല്ലാം സംഭവിച്ചു എന്ന് പറയുകയാണ് മുരളി ഗോപി. ‘ലൂസിഫർ’ എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ല. ഈ വേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. രാഷ്‌ട്രീയ ഇച്ഛാശക്‌തിയില്ലാതെ പൊതു ഉത്ബോധനം നടത്തിയാൽ മയക്കുമരുന്ന് ശൃംഖല ഇല്ലാതാകില്ല എന്ന് വിമർശിച്ചിരിക്കുകയാണ് മുരളീ ഗോപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘2018-ൽ “ലൂസിഫർ” എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്‌ട്രീയ ഇച്ഛാശക്‌തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുക തന്നെ ചെയ്യും’ എന്നാണ് മുരളി ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
വൻ തോതിൽ ലഹരിക്കടത്തും മരുന്നുകളുടെ ഉപയോഗം കുറ്റകൃത്യവും കേരളത്തിൽ നടക്കുകയാണ്. പ്രായ പൂർത്തിയാകാത്ത കുട്ടികളടക്കം ലഹരികൾക്ക് അടിമകളാകുന്നു. പെൺകുട്ടികളെ ലഹരിമരുന്ന് കടത്താൻ വേണ്ടി മാത്രം പ്രണയിക്കുകയും അവർ ഇരകളാക്കപ്പെടുകയും ചെയ്യുന്ന വാർത്തകൾ ദിനവും കേൾക്കുന്നുണ്ട്. സംസ്ഥാനത്ത് വർദ്ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ സർക്കാർ ക്യാമ്പെയ്ൻ നടത്തുകയും വീടുകളിൽ വിളക്കു കത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസും സർക്കാരും ഉണർന്ന് പ്രവർത്തിക്കാത്തിടത്തോളം സംസ്ഥാനത്ത് ലഹരി മാഫിയ പിടി മുറുക്കുക തന്നെ ചെയ്യും എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ലൂസിഫർ ചൂണ്ടിക്കാണിച്ചു കൊണ്ട് വിമർശനവുമായി എത്തിയിരിക്കുകയാണ് മുരളി ഗോപിയും.
Comments