ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പോലീസിന്റെ പരിശോധന നടക്കുന്നതായി റിപ്പോർട്ട്. മുഖ്യപ്രതി മുഹമ്മദ് ഷാരിക്കിന്റെ ബന്ധുവീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കർണാടക ആഭ്യന്തരമന്ത്രിയും ഡിജിപിയും മംഗളൂരുവിൽ എത്തി.
ദേശീയ അന്വേഷണ ഏജൻസിയും കേസിൽ അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ വിവിധയിടങ്ങളിൽ എൻഐഎ ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നുണ്ട്. മംഗളൂരുവിലും മൈസൂരുവിലുമാണ് എൻഐഎ റെയ്ഡ്. വൈകാതെ തന്നെ കേസ് എൻഐഎയ്‌ക്ക് കൈമാറിയേക്കുമെന്നാണ് സൂചന. സ്‌ഫോടനം സംഭവിച്ച ആദ്യ ദിനം തന്നെ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചിരുന്നു.
മംഗളൂരു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും കനത്ത ജാഗ്രതയാണ് തുടരുന്നത്. തന്ത്രപ്രധാനമായ നഗരങ്ങളിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അതേസമയം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതി ഷാരിക്ക് ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. പ്രതിയിൽ നിന്ന് മൊഴിയെടുക്കാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറായ പുരുഷോത്തമന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും പോലീസ് അറിയിച്ചു.
Comments