ദോഹ: അമേരിക്കൻ മാദ്ധ്യമപ്രവർത്തകനെ ലോകകപ്പ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഖത്തറിലെ പണ്ഡിതൻമാർ. റെയിൻബോ ടീ-ഷർട്ട് ധരിച്ചതിന്റെ പേരിൽ കസ്റ്റഡിയിൽ വച്ചുവെന്ന് വ്യക്തമാക്കി യുഎസ് സ്‌പോർട്‌സ് റിപ്പോർട്ടർ ഗ്രാന്റ് വാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതാണ് ചർച്ചകൾക്ക് തുടക്കം. സംഭവിച്ചത് എന്തുതന്നെയാണെങ്കിലും അതിൽ അഭിമാനമുണ്ടെന്നാണ് ഖത്തറിലെ സ്‌കോളർ ആയ ഡോ. നയേഫ് ബിൻ നഹറിന്റെ പ്രതികരണം.
ഒരു ഖത്തറി പൗരനെന്ന നിലയിൽ സംഭവിച്ചതിൽ അഭിമാനമുണ്ട്. പശ്ചാത്യർ എന്നാണ് അവരുടെ വിശ്വാസങ്ങളും മൂല്യങ്ങളും ആഗോളപരമല്ല എന്ന യാഥാർത്ഥ്യം മനസിലാക്കുകയെന്ന് അറിയില്ല. ഈ ലോകത്ത് മറ്റ് സംസ്‌കാരങ്ങളുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളുണ്ട്. അതും ഒരുപോലെ ബഹുമാനമർഹിക്കുന്നതാണ്. മനുഷ്യത്വകുലത്തിന്റെ വക്താക്കളല്ല പാശ്ചാത്യരാജ്യങ്ങളെന്ന് വിസ്മരിക്കരുതെന്നും ഖത്തറിലെ സ്‌കോളറായ നയേഫ് ബിൻ നഹർ പറഞ്ഞു.
As a Qatari I’m proud of what happened.
I don’t know when will the westerners realize that their values aren’t universal. There are other cultures with different values that should be equally respected.Let’s not forget that the West is not the spokesperson for humanity. https://t.co/Oa8zvmk6P7
— د. نايف بن نهار (@binnahar85) November 21, 2022
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനായ ഗ്രാന്റ് വാളിന്റെ വിവാദ ട്വീറ്റ് പങ്കുവെച്ചായിരുന്നു നയേഫ് ബിൻ നഹർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ഈ മേഖലയിലെ സംസ്‌കാരത്തെ ബഹുമാനിക്കാൻ പഠിക്കുക. ഇവിടുത്തെ പൗരനെ പോലെ ഇവിടെയുള്ള നിയമങ്ങളെ പാലിക്കുകയെന്നും മറ്റ് ഖത്തർ പൗരന്മാർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് അമേരിക്കയും വെയിൽസും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ലോകകപ്പ് നടക്കുന്ന അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുകയായിരുന്ന ഗ്രാന്റ് വാളിനെ ഖത്തർ അധികൃതർ തടഞ്ഞത്. സിബിഎസിന്റെ സ്പോർട്സ് വിഭാഗം മാദ്ധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. എൽജിബിടിക്യൂ സമൂഹത്തിന് പിന്തുണ നൽകുന്ന തരത്തിലുള്ള റെയിൻബോ ടീ-ഷർട്ട് ധരിച്ചുവെന്ന കാരണത്താലാണ് അദ്ദേഹത്തെ തടഞ്ഞത്. ഖത്തറിൽ സ്വവർഗരതി നിയമവിരുദ്ധമായതിന്റെ പശ്ചാത്തലത്തിലാണിത്. അരമണിക്കൂറിന് ശേഷം അദ്ദേഹത്തെ കസ്റ്റഡിയിൽ നിന്ന് വിടുകയും ചെയ്തു. ഇതിനിടെയായിരുന്നു സംഭവം വിവരിച്ച് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ഇട്ടത്. ഇക്കാര്യം ലോകം മുഴുവൻ വാർത്തയായതോടെ സംഭവത്തിൽ അഭിമാനം അറിയിച്ച് രംഗത്തെത്തുകയാണ് ഖത്തർ പൗരന്മാർ.
Comments