ന്യൂഡൽഹി: ജയിലിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞെന്നും സത്യേന്ദ്ര ജെയിൻ കോടതിയിൽ പരാതി നൽകിയതിന് പിന്നാലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജയിലിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വ്യത്യസ്ത തരം ഭക്ഷണസാധനങ്ങൾ പല പ്ലേറ്റുകളിലായി നിരന്നിരിക്കുന്നതും സത്യേന്ദ്ര ജെയിൻ ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൂന്ന് ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ജയിലിൽ ശരിയായ രീതിയിൽ ഭക്ഷണം ലഭിക്കുന്നില്ലെന്ന സത്യേന്ദ്ര ജെയിനിന്റെ വാദം തെറ്റാണെന്ന് തിഹാർ ജയിൽ അധികൃതർ വ്യക്തമാക്കി. 28 കിലോ കുറഞ്ഞുവെന്ന വാദം തെറ്റാണെന്നും, എട്ട് കിലോ കൂടുകയാണ് ചെയ്തതെന്നും ജയിൽ അധികൃതർ പറയുന്നു. അറസ്റ്റിലായതിന് പിന്നാലെ തനിക്ക് ജയിലിൽ ഭക്ഷണവും മരുന്നും നിഷേധിക്കുന്നുവെന്നായിരുന്നു സത്യേന്ദ്ര ജെയിനിന്റെ വാദം. ആം ആദ്മിയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്ക് ആവശ്യത്തിലധികം ഭക്ഷണം ലഭിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്.
കഴിഞ്ഞ ദിവസം പോക്‌സോ കേസ് പ്രതി ഇയാളുടെ കാല് തിരുമ്മി കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ചട്ടവിരുദ്ധമായ രീതിയിൽ ജയിലിനുള്ളിൽ ഇയാൾക്ക് സുഖചികിത്സ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോകളാണ് പുറത്ത് വന്നത്. മെയ് 30നാണ് സത്യേന്ദ്ര ജെയിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്.
Comments