ന്യൂഡൽഹി ; മുസ്ലീങ്ങൾക്കിടയിലെ നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെടുന്ന ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹേമ കോഹ്ലി, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് വാദം കേൾക്കുന്നതിനിടെ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ സമ്മതിച്ചത് .
ഓഗസ്റ്റ് 30-ന് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എംഎം സുന്ദ്രേഷ്, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് കേസ് കേൾക്കാൻ രൂപീകരിച്ചിരുന്നു. പിന്നീട് ജസ്റ്റിസ് ബാനർജി ഈ വർഷം സെപ്റ്റംബർ 23 നും ജസ്റ്റിസ് ഗുപ്ത ഒക്ടോബർ 16 നും വിരമിച്ചു. രണ്ട് ജഡ്ജിമാരുടെയും വിരമിക്കൽ കാരണം ബഹുഭാര്യത്വത്തിനും നിക്കാഹ് ഹലാലയ്‌ക്കും എതിരെ സമർപ്പിച്ച എട്ട് ഹർജികൾ പരിഗണിക്കാൻ ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ടത് ആവശ്യമാണ്.ഇതിനോട് അനുകൂലമായിട്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രതികരണം .
മുസ്ലീം വ്യക്തിനിയമപ്രകാരം അനുവദനീയമായ ബഹുഭാര്യാത്വത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാണ് ഹര്‍ജി. തലാഖ് ചെയ്ത ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കാന്‍ മറ്റൊരാളെ വിവാഹം കഴിച്ച് വിവാഹ മോചനം നേടുന്ന ആചാരമാണ് നിക്കാഹ് ഹലാല.
Comments