കാബൂൾ: ഫുട്ബോൾ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിൽ വച്ച് സ്ത്രീകളെ പരസ്യമായി ശിക്ഷിച്ച് താലിബാൻ. മൂന്ന് സ്ത്രീകളടക്കം 12 പേരെയാണ് താലിബാൻ അധികാരികൾ പരസ്യമായി ചാട്ടവാറിനടിച്ചത്. വ്യഭിചാരം, കവർച്ച, സ്വവർഗ്ഗ ലൈംഗികത എന്നിവ ആരോപിച്ചാണ് ശിക്ഷ നടപ്പാക്കിയത്. ബിബിസി റിപ്പോർട്ട് അനുസരിച്ച്, ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് താലിബാൻ പരസ്യമായി ചാട്ടവാറടി നടത്തുന്നത്. 1990 കളിൽ കണ്ട ക്രൂരവും പൈശാചികവുമായ താലിബാൻ ഭരണ രീതികളിലേക്ക് അഫ്ഗാനിസ്ഥാൻ തിരിച്ചു വരുന്നുവെന്ന് ഭയപ്പെടുകയാണ് ജനങ്ങൾ.
ശിക്ഷ നൽകിയ ശേഷം സ്ത്രീകളെ മടക്കി അയച്ചെന്ന് കിഴക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതാക്കളിലൊരാളായ ഒമർ മൻസൂർ മുജാഹിദ്യ പറഞ്ഞു. 21 മുതൽ 39 വരെ ചാട്ടവാറടിയാണ് ഇവർക്ക് നൽകിയത്. ഒരു വ്യക്തിക്ക് ലഭിക്കാവുന്ന പരമാവധി ചാട്ടവാറടി 39 ആണ്. ഇസ്ലാമിക നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശിക്ഷ ഉണ്ടാകുമെന്നും ഇയാൾ പ്രാദേശിക മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞയാഴ്ച വടക്കൻ അഫ്ഗാനിസ്ഥാനിലെ തഖർ പ്രവിശ്യയിൽ 19 പേരെ ചമ്മട്ടികൊണ്ട് ശിക്ഷിച്ചിരുന്നു.
ശരിയത്ത് നിയമം പാലിക്കാത്തവർക്ക് പരസ്യമായ വധശിക്ഷകൾ, പൊതുജനങ്ങളുടെ മുന്നിൽ വച്ച് അംഗഛേദം, കല്ലെറിയൽ എന്നിവ താലിബാൻ നടത്തി വരുന്നു. 1996 മുതൽ 2001 വരെയുള്ള അവരുടെ മുൻ ഭരണകാലത്ത് താലിബാൻ നടപ്പാക്കിയിരുന്ന നിയമനടപടികളും ശിക്ഷാ വിധികളും വ്യപകമായി എതിർക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയതോടെ പഴയ പൈശാചിക നിയമങ്ങൾ തിരിച്ചു വരുന്നതായാണ് കണ്ടത്. സ്ത്രീകളുടെ സ്വാതന്ത്ര്യം കർശനമായി തടയുകയും അവരുടെ അവകാശങ്ങൾ ലംഘിക്കുകയും ചെയ്തതോടൊപ്പം സ്ത്രീകളെ പരസ്യമായി താലിബാൻ ശിക്ഷിക്കുകയും ചെയ്യുന്നു.
Comments