അർജന്റീനയുടെയും ജർമ്മനിയുടെയും പതനം, സ്‌പെയിനിന്റെയും ഇംഗ്ലണ്ടിന്റെയും കുതിപ്പ്, ബ്രസീലിന്റെ പടയോട്ടം…..ലോകകപ്പ് ഫുട്‌ബോളിൽ എല്ലാ ടീമുകളും തങ്ങളുടെ ആദ്യ മത്സരങ്ങൾ പൂർത്തിയാക്കിയതോടെ നമ്മുടെ മുന്നിൽ തെളിയുന്ന ചിത്രമിതാണ്. മുൻ ലോക ജേതാക്കളായ അർജന്റീനയുടെയും ജർമ്മനിയുടെയും പരാജയങ്ങളാണ് 22ാം ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത്. ഏഷ്യൻ രാജ്യങ്ങളാണ് വമ്പന്മാരെ വീഴ്‌ത്തിയതെന്നതും ശ്രദ്ധേയം.
അർജന്റീനയെ സൗദിയും ജർമ്മനിയെ ജപ്പാനുമാണ് തകർത്തത്. ഇതോടെ അർജന്റീനയുടെയും ജർമ്മനിയുടെയും നില ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. അർജന്റീനയ്‌ക്ക് ഇനി ഗ്രൂപ്പിൽ സൗദിയേക്കാൾ കരുത്തുളള പോളണ്ടും മെക്‌സിക്കോയുമാണ് എതിരാളികൾ. ഈ മത്സരങ്ങളിൽ വിജയത്തിൽ കുറഞ്ഞത് ടീമിന്റെ മുന്നോട്ട് പോക്കിനെ ബാധിക്കും. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നാലും ഒരുപക്ഷെ നിലവിലെ ജേതാക്കളായ ഫ്രാൻസിനെ ആകും എതിരാളിയായി ലഭിക്കുക. ഓസ്‌ത്രേലിയയെ 4-1ന് തകർത്ത് ഫ്രഞ്ച് പട കരുത്ത് തെളിയിച്ചു കഴിഞ്ഞു.
കഴിഞ്ഞ ലോകകപ്പിൽ മെസിയെയും സംഘത്തെയും രണ്ടാം റൗണ്ടിൽ വീഴ്‌ത്തിയത് ഫ്രാൻസ് ആണ്. അതു കൊണ്ട് അടുത്ത റൗണ്ടിൽ അവരെ എതിരാളികൾ ആകാതിരിക്കാൻ അർജന്റീനയ്‌ക്ക് പരമാവധി ശ്രമിക്കേണ്ടതുണ്ട്. ജർമ്മനിയുടെ അവസ്ഥയും സമാനമാണ്. ആദ്യ കളിയിൽ ജപ്പാനിൽ നിന്ന് ഏറ്റ പരാജയം മുൻ ചാമ്പ്യന്മാരെ കടുത്ത സമർദ്ദത്തിലാഴ്‌ത്തിയിട്ടുണ്ട്. സ്‌പെയിനെയും കോസ്റ്ററിക്കയെയുമാണ് അവർക്ക് ഇനി നേരിടേണ്ടി വരിക. ഇനിയുളള കളികളിൽ വിജയം അല്ലാതെ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കാൻ പോലും ടീമിന് ആകില്ല.
ഇതുവരെയുളള കളിയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് സ്‌പെയിൻ ആണ്. കോസ്റ്റിക്കയെ എതിരില്ലാത്ത 7 ഗോളുകൾക്കാണ് കാളപ്പോരിന്റെ നാട്ടുകാർ തകർത്തത്. തലപ്പൊക്കമുളള വൻ താര നിരകളൊന്നുമില്ലെങ്കിലും ഏത് വമ്പന്മാരെ വീഴ്‌ത്താനുളള ഒത്തിണക്കവും പോരാട്ടവീര്യവും സ്‌പെയിന്റെ കളിയിൽ ദൃശ്യമായി. ഇറാനെ വലിയ മാർജിനിൽ തകർത്ത് ഇംഗ്ലണ്ടും വരവറിയിച്ചു. എതിരാളികളുടെ മേൽ 6-2ന് ആണ് ഇംഗ്ലീഷ് പടയുടെ വിജയം. യുവതാരങ്ങളാൽ സമ്പന്നമായ ഇംഗ്ലണ്ട് പ്രതീക്ഷ നൽകുന്ന കളിയാണ് ഇറാനെതിരെ പുറത്തെടുത്തത്. ഈ വിജയതൃഷ്ണ നിലനിർത്താനായാൽ ഇംഗ്ലണ്ടിന് കുതിക്കാം.
ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലും ആദ്യ കളി വിജയിച്ച് തുടക്കം ഗംഭീരമാക്കി. ഘാനയെ 3-2ന് ആണ് പറങ്കികൾ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ ആദ്യ കളിയിൽ ഗോളടിച്ചതും ആരാധകരെ ആവേശത്തിലാഴ്‌ത്തി. ഇതോടെ തുടർച്ചയായി 5 ലോകകപ്പുകളിലും ഗോൾ സ്‌കോർ ചെയ്തുവെന്ന അപൂർവ്വ നേട്ടം ആരാധകരുടെ സ്വന്തം സിആർ7 സ്വന്തമാക്കി. പ്രതീക്ഷയുടെ ഭാരവുമായി ഖത്തറിലെത്തിയ നെയ്മറും സംഘവും ആദ്യ കളിയിൽ നിരാശപ്പെടുത്തിയില്ല. സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട നിലംപരിശാക്കിയത്. രണ്ട് ഗോളുകളും നേടിയത് റിച്ചാലിസൺ ആണ്. റിച്ചാലിസണിന്റെ രണ്ടാമത്തെ ഗോൾ ഈ ടൂർണ്ണമെന്റിലെ ഏറ്റവും മനോഹരമായ ദൃശ്യമായിരുന്നു.
Brazil's second goal by Richarlison is amazing, amazing, amazing, very amazing
pic.twitter.com/nWqhDDdaxa— trey 〽️ (@honest_papito) November 24, 2022
വിനീഷ്യസ് ജൂനിയർ ഇടം കാൽകൊണ്ട് ബോക്‌സിലേക്ക് നീട്ടി നൽകിയ പന്ത് നാല് സെർബിയൻ ഡിഫൻഡർമാരുടെ നടുവിൽ നിന്ന് വായുവിൽ ഉയർന്ന് വലയിലേക്ക് പായിച്ച റിച്ചാലിസൺ മാജികിനെ വർണിക്കാൻ വാക്കുകൾ കൊണ്ട് ആവില്ല. ഈ മനോഹര ഗോൾ ബ്രസീലിന്റെ ആരാധകരുടേത് മാത്രമല്ല എതിരാളികളുടെ പോലും മനം നിറച്ചു. ഇതുവരെ 16 കളികളിൽ നിന്നായി 41 ഗോളുകളാണ് പിറന്നത്. ഗോൾ ശരാശരി 2.56 ആണ്. ടൂർണ്ണമെന്റ് മുന്നോട്ട് പോകും തോറും ഇനിയും സുന്ദര നിമിഷങ്ങൾ പിറക്കുമെന്ന് പ്രതീക്ഷിക്കാം.
Comments