ലക്‌നൗ : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ക്ഷേത്ര കമ്മിറ്റി. പകുതിയോളം നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം കഴിഞ്ഞു. 2023 അവസാനത്തോടെ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. ക്ഷേത്രത്തിന്റെ ചില ആകാശ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
6.5 മീറ്റർ ഉയരത്തിൽ സ്തംഭം ഉയർത്തിയ കോൺക്രീറ്റ് അടിത്തറയാണ് ചിത്രങ്ങളിൽ കാണുന്നത്. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രാനൈറ്റ് കല്ലുകളാണ് സ്തംഭം നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
ഒരു കട്ടയുടെ നീളം 5 അടിയും, വീതി 3.5 അടിയും ഉയരം 3 അടിയുമാണ്. അത്തരത്തിൽ 17,000 ബ്ലോക്കുകൾ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. രാജസ്ഥാനിലെ ഭരത്പൂരിലെ ബൻസി പഹാർപൂർ മേഖലയിലെ കുന്നുകളിൽ നിന്നുള്ള പിങ്ക് കല്ലാണ് ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ഏകദേശം 4.70 ലക്ഷം ഘനയടിയോളം കൊത്തിയെടുത്ത കല്ലുകളാണ് ഇതിനായി എത്തിച്ചിരിക്കുന്നത്.
ശ്രീകോവിലും താഴത്തെ നിലയിൽ അഞ്ച് മണ്ഡപങ്ങളും അടങ്ങുന്നതാണ് ക്ഷേത്രത്തിന്റെ ഭാഗങ്ങൾ. ക്ഷേത്രത്തിന്റെ ആകെ ഉയരം -161 അടിയായിരിക്കുമെന്നും ശ്രീരാമക്ഷേത്രത്തിലെ നിർമ്മാണ സമിതി സ്ഥിരീകരിച്ചു.
Comments