തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ ഉൾപ്പടെ പുരുഷാധിപത്യം ശക്തമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പാർട്ടിയിലെ വനിതകളുടെ പ്രാതിനിധ്യം അടക്കം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സിപിഎം നേതാവിന്റെ പരാമർശം. പാർട്ടി റാലികളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടെങ്കിലും കമ്മറ്റികളിൽ അവർ എണ്ണത്തിൽ വളരെ കുറവാണ്. പുരുഷനും സ്ത്രീയ്‌ക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കും വരെ പോരാടും. സ്ത്രീകള്‍, ഇന്ത്യയെന്ന ആശയം, നാളെയുടെ രാഷ്‌ട്രീയം എന്ന വിഷയത്തില്‍ കോഴിക്കോട് ദയാപുരം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബൃന്ദ കാരാട്ട്.
എല്ലാ രാഷ്‌ട്രീയ പാർട്ടികളിലും പുരുഷാധിപത്യം നിലനിൽക്കുന്നുണ്ട്. ഇതിൽ വലിയ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്ന സിപിഎമ്മിലും വനിതകളുടെ അംഗസംഖ്യ വെറും 18-20 ശതമാനത്തിന് താഴെ മാത്രമാണ്. റാലികളിൽ സ്ത്രീകൾ പങ്കെടുക്കുന്നുണ്ട്. എന്നാൽ റാലികളിൽ കാണുന്ന പങ്കാളിത്തം കമ്മറ്റിയിൽ കാണാൻ കഴിയുന്നില്ല. എല്ലാ കമ്മിറ്റികളിലും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. ബ്രാഞ്ച് സെക്രട്ടറി തലത്തിലും ലോക്കല്‍ സെക്രട്ടറി തലത്തിലും നിരവധി വനിതകളെത്തി. എന്നാൽ ഇനിയും വലിയ മാറ്റങ്ങൾ അത്യാവശ്യമാണ്.
ഒരു നടി ആകാനായിരുന്നു തന്റെ ആഗ്രഹമെന്നും വിദ്യാർത്ഥികളോട് ബൃദ്ധ കാരാട്ട് തുറന്നു പറഞ്ഞു. എന്നാൽ, വിയറ്റ്നാം യുദ്ധവും ലണ്ടന്‍ ജീവിതവും തന്റെ ചിന്തകളെ മാറ്റി മറിക്കുകയായിരുന്നു. ജനങ്ങള്‍ക്കൊപ്പം അഞ്ച് പതിറ്റാണ്ട് കാലം നടത്തിയ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയാണ് തനിക്കുള്ളതെന്നും സിപിഎം നേതാവ് കൂട്ടിച്ചേർത്തു.
Comments