ന്യൂഡൽഹി; മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെ ഒരിക്കലും മറക്കുകയോ അവർക്ക് മാപ്പു നൽകുകയോ ഇല്ലെന്ന് ഇസ്രായേൽ. മുംബൈ ഭീകരാക്രമണത്തിന്റെ പതിന്നാലാം വാർഷിക ദിനത്തിലാണ് ഇസ്രായേൽ നിലപാട് ആവർത്തിച്ചത്. ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നാവോർ ഗിലോൺ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ലോകത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ് മുംബൈ. അതിന്റെ കേന്ദ്ര ഭാഗത്ത് ഉണ്ടായ അതിഭീകരമായ ഭീകരാക്രമണത്തിന്റെ 14 ാം വാർഷിക സ്മരണയിലാണ് നാം. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം ഇസ്രായേലും നിലകൊള്ളുകയാണ്. അത് ഇസ്രായേൽ പൗരൻമാരും ആക്രമണത്തിന് ഇരകളായതുകൊണ്ടല്ല, മറിച്ച് ഇന്ത്യയും ഇസ്രായേലും വർഷങ്ങളായി ഭീകരവാദത്തിന്റെ ഇരകളായതുകൊണ്ടാണെന്നും ഗിലോൺ വീഡിയോയിൽ പറഞ്ഞു.
ഒരുമിക്കുകയാണ് ഭീകരവാദത്തെ ചെറുക്കാനുളള ഏക വഴി. ആ ഭയാനകമായ സംഭവം ഒരിക്കലും മറക്കില്ല. ഭീകരവാദത്തിനെതിരെയും ഭീകരവാദത്തിനുളള സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുന്നതിനും അന്താരാഷ്‌ട്ര കോൺഫറൻസ് പോലുളള പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഇന്ത്യയെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
166 പേരാണ് മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ആറ് പേർ ഇസ്രയേൽ പൗരൻമാരായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണത്തിൽ ഉൾപ്പെടെ ഇസ്രായേൽ ഉപാധികളില്ലാത്ത സഹായങ്ങൾ ഉറപ്പ് നൽകിയിരുന്നു. ഭീകരാക്രമണത്തെ അതിജീവിച്ച രണ്ട് വയസുകാരനായിരുന്ന മോഷെ ഹോൾസ്‌ബെർഗ് എന്ന കുട്ടി ഇന്നും ഇസ്രായേലിന്റെ നൊമ്പരപ്പെടുത്തുന്ന അടയാളമാണ്.
ജൂത ആരാധനാലയമായ ചബാദ് ഹൗസിലെ പുരോഹിതനായിരുന്നു മോഷെയുടെ പിതാവ് ഗവ്രിയേൽ ഹോൾസ്‌ബെർഗ്. നരിമാൻ ഹൗസിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഗവ്രിയേലും ഭാര്യ റിവ്കയും ഉണ്ട്. 2018 ൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം മോഷെ മുംബൈ സന്ദർശിച്ചിരുന്നു. മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേൽ സന്ദർശിച്ചപ്പോഴും മോഷെയെ കണ്ടിരുന്നു.
Comments