തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ പോലീസിന് ജാഗ്രതാ നിർദേശം. അവധിയിൽ പോയവർ എത്രയും വേഗം ജോലിയിൽ തിരികെ പ്രവേശിക്കണം. വിഴിഞ്ഞത്തിന് പുറമെ മറ്റ് തീരദേശ മേഖലകളിലും പോലീസ് ജാഗ്രത സ്വീകരിക്കണമെന്നും കമ്മീഷണർ അറിയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം.
ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു ശനിയാഴ്ച വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായത്. എന്നാൽ ഇത് വലിയ പ്രക്ഷോഭത്തിന് വഴിവെച്ചു. വിഴിഞ്ഞം തുറമുഖം ആവശ്യമാണെന്ന നിലപാടിൽ നിർമാണത്തെ അനുകൂലിക്കുന്നവരും തുറമുഖ വിരുദ്ധ സമിതിയും തമ്മിലായിരുന്നു സംഘർഷം. ഏറെ നേരം സംഘർഷം തുടർന്നിരുന്നു. ഇപ്പോഴും മേഖലയിൽ പലയിടത്തും സംഘർഷാവസ്ഥ തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് പോലീസിന് കമ്മീഷണർ ജാഗ്രതാ നിർദേശം നൽകിയത്. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള മുഴുവൻ പോലീസുകാരും സജ്ജരായിരിക്കണം. അവധിയിലുള്ളവർ നിർബന്ധമായും ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്നും ഏത് സമയവും സജ്ജരായിരിക്കണമെന്നും കമ്മീഷണർ നിർദേശിച്ചു.
Comments