തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി ഹൈക്കോടതി തളളിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് പോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിട്ട് കൊണ്ടിരിക്കുന്ന പിണറായി വിജയൻ സർക്കാർ പൊതുസമൂഹത്തിന് മുമ്പിൽ പരിഹാസ്യരാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത്യപൂർവമായ ഹർജിയിലൂടെ ചാൻസിലറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയിൽ തിരിച്ചടിയേറ്റത് സർക്കാരിന് കനത്ത തിരിച്ചടിയാണ്. ഗവർണറുടെ നിലപാട് ശരിവെക്കുകയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കുകയും ചെയ്യുന്നതാണ് കോടതിയുടെവിധിയെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഖജനാവിലെ പണം ഉപയോഗിച്ച് നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തിന് അപമാനമാണ്. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സർക്കാരിന്റെ ശുപാർശകൾ ഗവർണർ തള്ളിയത് കോടതി ശരിവെച്ചത് സർക്കാരിന്റെ എല്ലാ വാദങ്ങളും തള്ളുന്നതിന് തുല്ല്യമാണെന്ന് അദ്ദേഹം വിമർശിച്ചു. കെടിയു താത്ക്കാലി വിസി ഡോ. സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സിപിഎം ഫാസിസം അവസാനിപ്പക്കണമെന്നതാണ് കോടതിയുടെ മറ്റൊരു ശ്രദ്ധേയമായ നിർദ്ദേശമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം സമർപ്പിച്ച പുനഃപരിശോധന ഹർജി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ജനങ്ങളുടെ നികുതി പണം സിപിഎമ്മിന് ബന്ധുനിയമനങ്ങൾ നടത്താൻ നിയമ പോരാട്ടം നടത്താനുള്ളതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്.വിസിയായി തുടരാനുള്ള യോഗ്യത സിസയ്ക്ക് ഉണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.ഡിജിറ്റൽ സർവകലാശാല വിസിയെ സാങ്കേതിക സർവകലാശാല താൽകാലിക വിസി ആക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ അപാകത ഇല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, രണ്ടാഴ്ചയ്ക്കുള്ളിൽ സെർച്ച് കമ്മിറ്റിയുണ്ടാക്കുകയും പരമാവധി മൂന്ന് മാസത്തിനകം സ്ഥിരം വൈസ് ചാൻസിലറെ നിയമിക്കുകയും വേണമെന്ന് ഉത്തരവിട്ടു.
Comments