മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയുടെ മുഖച്ഛായ മാറ്റാനുള്ള കരാർ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. 5,069 കോടി രൂപയ്ക്കാണ് ധാരാവി നവീകരിക്കാനുള്ള പദ്ധതി ഗൗതം അദാനി നയിക്കുന്ന അദാനി പ്രോപ്പർട്ടീസ് സ്വന്തമാക്കിയത്. 1600 കോടി രൂപയുടെ നിക്ഷേപത്തിലാണ് ടെൻഡർ അനുവദിക്കുന്നത്. ഡിഎൽഎഫും ശ്രീനാമൻ ഡെവലപ്പേഴ്സും കരാർ ഏറ്റെടുക്കാനായി മുന്നിട്ടിറങ്ങിയിരുന്നു.ടെൻഡറിന് വേണ്ടി മൊത്തം എട്ട് കമ്പനികളാണ് താൽപര്യം പ്രകടിപ്പിച്ചത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 10 ലക്ഷത്തോളം വരുന്ന ജനങ്ങളെ പുനരധിവസിപ്പിക്കും. ചേരി നിവാസികളെ പുനരധിവസിപ്പിക്കാനുള്ള നിർമ്മാണച്ചെലവും ലാഭവും ഡെവലപ്പർ വീണ്ടെടുക്കുന്ന വിൽപ്പന ഘടകമാണ് രണ്ടാമത്തേത്. മുംബൈയെ ചേരിവിമുക്തമാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ധാരാവിയുടെ നവീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്.
ബാന്ദ്ര കുർള കോംപ്ലക്സിന്റെ നിലവിലുള്ള 240 ഹെക്ടർ പ്രദേശം മാറ്റത്തിന് വിധേയമാക്കും. ധാരാവിയിലെ കുടുംബങ്ങളുടെയും വാണിജ്യ യൂണിറ്റുകളുടെയും പുനരധിവാസവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനകം വികസിപ്പിച്ച പ്രദേശങ്ങൾ ഒഴികെയുളള 24.62 ഹെക്ടർ സ്വകാര്യഭൂമി ഡെവലപ്പർ ഏറ്റെടുക്കണം. 60,000 കുടുംബങ്ങൾക്കും 13,000 വാണിജ്യ യൂണിറ്റുകൾക്കും സ്വകാര്യ കമ്പനികൾക്കും ഇളവുകൾ, മികച്ച നിരക്കുകൾ, പരിശോധനാ നിരക്കുകൾ, ലേഔട്ട് നിക്ഷേപ തുക, മുംബൈയിൽ എവിടെയും അധിക എഫ്എസ്ഐ ഉപയോഗം നാല് ഫ്ലോർ സ്പേസ് ഇൻഡക്സ് എന്നിവ അനുവദിക്കും. ഓരോ വീട്ടുടമയ്ക്കും കുറഞ്ഞത് 405 ചതുരശ്ര അടി യൂണിറ്റ് കാർപെറ്റ് ഏരിയ നൽകാനാണ് ലക്ഷ്യമിടുന്നത്.
കമ്പനികളും സർക്കാരും ചേർന്നുള്ള എസ്പിവി (സ്പെഷ്യൽ പ്രൊജക്ട് വെഹിക്കിൾ) കമ്പനി രൂപീകരിച്ചാണ് ധാരാവിയുടെ വികസന പ്രവർത്തനങ്ങൾ നടത്തുക.സംസ്ഥാന സർക്കാരിന്റെ 20 ശതമാനം ഓഹരിയും വൻകിട കമ്പനികളുടെ 80 ശതമാനം ഓഹരിയുമാണ് വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുക.
Comments