ന്യൂഡൽഹി : ഡൽഹിയിൽ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മിയിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് വർദ്ധിക്കുന്നു. മൂന്ന് ആം ആദ്മി മുൻ എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഡൽഹി കന്റോൺമെന്റിൽ നിന്നുള്ള കമാൻഡോ സുരേന്ദ്ര സിംഗ്, ത്രിലോക്പുരിയിൽ നിന്നുള്ള രാജു ദിങ്കൻ, ഗോകൽപൂരിൽ നിന്നുള്ള ചൗധരി ഫത്തേ സിംഗ് എന്നിവരാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ആസ്ഥാനത്ത് വച്ചാണ് ചടങ്ങ് നടന്നത്.
ഡൽഹിയിലെ ബിജെപി അദ്ധ്യക്ഷൻ അദേശ് ഗുപ്ത നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ആം ആദ്മിയുടെ ഇരട്ടത്താപ്പ് കണ്ട് മടുത്ത നേതാക്കളാണ് ബിജെപിയിൽ എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്ര മന്ത്രി വിജയ് ഗോയലും പാർട്ടി വക്താവ് സമ്പിത് പത്രയും പരിപാടിയിൽ പങ്കെടുത്തു.
ആം ആദ്മി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും സ്വന്തം നേതാക്കളുടെ പിന്തുണ പോലും അവർക്ക് ലഭിക്കുന്നില്ലെന്നും സമ്പിത് പത്ര പറഞ്ഞു. അതിനാലാണ് ആം ആദ്മിയിലെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് വരുന്നത്.
2020 ൽ ആം ആദ്മിയിൽ നിന്ന് രാജിവച്ച നേതാവാണ് സുരേന്ദ്ര സിംഗ്. മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ആം ആദ്മി എല്ലാ സീറ്റുകളും പണം വാങ്ങിയാണ് വിറ്റത് എന്ന് അദ്ദേഹം ആരോപിച്ചു. സർജിക്കൽ സ്‌ട്രൈക്കിനെ ചോദ്യം ചെയ്യുന്നതിലൂടെ ഡൽഹി മുഖ്യമന്ത്രിയുടെ തനിനിറം പുറത്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൗധരി ഫത്തേ സിംഗ് 2015 ലാണ് ആം ആദ്മി വിട്ടത്. സാധാരണ നേതാക്കൾക്ക് പാർട്ടിയിൽ ഒരു വിലയുമില്ലെന്നാണ് ആം ആദ്മി മുൻ എംഎൽഎയായിരുന്ന രാജു ദിങ്കൻ പറഞ്ഞത്.
Comments