ന്യൂഡൽഹി : രാജ്യത്ത് ഡിജിറ്റൽ രൂപ ഇന്ന് പുറത്തിറക്കും. ചില്ലറ ഇടപാടുകൾക്കായി പരീക്ഷണാടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത് പുറത്തിറക്കുന്നത്. മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപ. രാജ്യത്തെ തിരഞ്ഞെടുത്ത ബാങ്കുകൾ വഴി ഇവ വിതരണം ചെയ്യും.
എസ്ബിഐ അടക്കം നാലു ബാങ്കുകൾ വഴി ആദ്യഘട്ടത്തിൽ ഡിജിറ്റൽ രൂപ വാങ്ങാം. പങ്കെടുക്കുന്ന ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മൊബൈൽ ഫോണുകളിലോ ഉപകരണങ്ങളിലോ സംഭരിച്ചിരിക്കുന്നതുമായ ഡിജിറ്റൽ വാലറ്റ് വഴി ഉപയോക്താക്കൾക്ക് ഡിജിറ്റൽ രൂപ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയും. ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ റുപ്പി പൂർണതോതിൽ നടപ്പാക്കൂ എന്നാണ് ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ബിഐ ഉൾപ്പെടെയുള്ള നാല് ബാങ്കുകളിൽ നിന്ന് ഇത് ലഭ്യമാകും. മറ്റ് ബാങ്കുകളെ വരുന്ന ഓരോ ഘട്ടത്തിലും സഹകരിപ്പിക്കും
രണ്ടാം ഘട്ടത്തിൽ കൊച്ചിയിൽ ഇ-റുപ്പി ലഭ്യമാകുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. ഇ-രൂപ അവതരിപ്പിക്കുന്നതോടെ ധന ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതുമാകുമെന്നാണ് പ്രതീക്ഷ. ഇടനിലക്കാരായ ബാങ്കുകൾ വഴി ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഇ റുപ്പി ഡിജിറ്റൽ വാലറ്റിലൂടെ മൊബൈൽ ഉപയോഗിച്ച് ഇടപാടുകൾ നടത്താനാകും, ആളുകൾ തമ്മിൽ കൈമാറാനും, കച്ചവടസ്ഥലങ്ങളിൽ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് സാധനങ്ങൾ വാങ്ങിക്കാനും റേഷൻ കടകളിലും മറ്റ് സർക്കാരിന്റെ ക്ഷേമപദ്ധതികളിലുമെല്ലാം ഇത് ഉപയോഗിച്ച് ഇടപാട് നടത്താനാകുമെന്നും ആർബിഐ വ്യക്തമാക്കുന്നു.
Comments