ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ആരാധന നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ഇന്ന് മുതൽ. വാരാണസി ജില്ലാ കോടതിയാണ് ഹർജിയിൽ വാദം കേൾക്കുക. മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആരാധനയ്‌ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകളാണ് ഹർജി നൽകിയത്.
മസ്ജിദിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് മുതൽ ജില്ലാ കോടതി വാദം ആരംഭിക്കുന്നത്. ജില്ലാ ജഡ്ജി എ.കെ. വിശ്വേഷ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
മാസങ്ങൾ നീണ്ട വാദത്തിനൊടുവിലാണ് സുപ്രീംകോടതി ഹർജി നിലനിൽക്കുമെന്ന് ഉത്തരവിട്ടത്. അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയായിരുന്നു ഹർജി നിലനിൽക്കില്ലെന്ന് കാണിച്ച് ഹർജി നൽകിയത്. ആരാധനാ നിയമത്തിലെ വകുപ്പുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ഈ വാദങ്ങളൊന്നും നിലനിൽക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയായിരുന്നു.
Comments