തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ എടുക്കുന്ന പരസ്പര ബന്ധമില്ലാത്ത നിലപാടുകളെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് സിപിഎമ്മും ദേശാഭിമാനിയും പറയുമ്പോൾ, അങ്ങനെ ഒന്നില്ല എന്നാണ് മന്ത്രി ആൻ്റണി രാജു പറയുന്നത്. ഇതിന്റെ സത്യം മുഖ്യമന്ത്രി വ്യക്തമാക്കണം. അയ്യപ്പ ഭക്തർക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തതിനെയും, വിഴിഞ്ഞത്ത് കലാപം അഴിച്ചു വിട്ടവരെ സ്റ്റേഷൻ ജാമ്യത്തിൽ വെറുതെ വിടുന്നതിനെയും മുരളീധരൻ വിമർശിച്ചു.
‘വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് സിപിഎമ്മും ദേശാഭിമാനി പത്രവും പറയുന്നുണ്ട്. എന്നാൽ, ആന്റണി രാജു പറയുന്നത് സമരത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഇല്ല എന്നാണ്. ദേശാഭിമാനിയുടെ വാർത്ത തെറ്റാണ് എന്നാണോ ആന്റണി രാജു പറയുന്നത്?. വിഴിഞ്ഞം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദേശാഭിമാനി കൊടുത്തിട്ടുള്ള ചിത്രങ്ങളിൽ ആന്റണി രാജുവിന്റെ സഹോദരന്റെ ചിത്രവുമുണ്ട്. ദേശാഭിമാനി നൽകിയ ചിത്രങ്ങളിൽ മറ്റൊന്ന് കെ.വി.ബിജുവിന്റേതാണ്. സംയുക്ത കിസാൻ മോർച്ച നേതാവിനെ ബിജെപി അക്രമിച്ചു എന്ന പേരിൽ ഇതേ ദേശാഭിമാനി തന്നെയാണ് പണ്ട് കെ.വി.ബിജുവിന്റെ വാർത്ത നൽകിയത്. ഇപ്പോൾ അവരൊക്കെ തീവ്രവാദികളായി. ആന്റണി രാജു പറയുന്നതാണോ സത്യം, ദേശാഭിമാനി പറയുന്നതാണോ സത്യം എന്ന് ആദ്യം മുഖ്യമന്ത്രി തീർപ്പുണ്ടാക്കട്ടെ’
‘കേരളത്തിന്റെ വികസനത്തിന് അനുകൂലമായിട്ടുള്ള നിലപാടാണ് എന്നും കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടുള്ളത്. കേരളത്തിന്റെ വികസനത്തിന് ഒഴിച്ചു കൂടാനാവാത്ത ഒരു പദ്ധതിയാണ് വിഴിഞ്ഞം. അതുകൊണ്ട് തന്നെ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എന്നാൽ അക്രമം നടത്തുന്നവർക്കെതിരെ കേസെടുക്കുകയും ഉടനെ തന്നെ ജാമ്യത്തിൽ വിടുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ നയം എന്താണെന്ന് വ്യക്തമാകുന്നില്ല. അക്രമം നടത്തി പോലീസുകാർക്ക് പരിക്കേൽപ്പിച്ച ആളുകളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്‌ക്കുന്നു. അതേസമയം, ശബരിമലയിൽ നാമ ജപം നടത്തിയവർക്ക് ജാമ്യമില്ലാത്ത വകുപ്പ് ചാർജ് ചെയ്യുന്നു’ എന്നും വി.മുരളീധരൻ പറഞ്ഞു.
Comments