വീണ്ടും വിവാദമായി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂൾ. കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റ നാടകമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വിവാദമായിരിക്കുന്നത്. ഇന്ത്യ പാകിസ്താൻ ക്രിക്കറ്റ് മത്സരത്തില്‍ ജയിക്കുന്ന പാകിസ്താന്‍ ടീമിനെ ഫെയ്സ്ബുക്കിലൂടെ അഭിനന്ദിക്കുന്ന ഫാത്തിമ സുല്‍ത്താന നേരിടുന്ന പ്രശ്നങ്ങളാണ് ‘ബൗണ്ടറി’ എന്ന നാടകത്തിന്റ ഇതിവൃത്തം. എന്നാൽ കുട്ടികളുടെ നാടക വേദി വളർത്തുന്നതിന് പകരം വർഗീയതും പ്രത്യേക രാഷ്‌ട്രീയവുമെല്ലാം കുത്തി നിറച്ച് മുതിർന്നവർക്ക് വേണ്ടി കുട്ടികളെ കരുവാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ഉയരുന്നത്. റഫീക്ക് മംഗലശേരിയാണ് ‘ബൗണ്ടറി’ എന്ന നാടകത്തിന്റെ രചയിതാവ്.
ഒരു നിരീക്ഷണ പാടവവും ഇല്ലാത്തതായിരുന്നു ‘ബൗണ്ടറി’ നാടകം. ക്രിക്കറ്റ് മാച്ചിന്റെ കമന്ററിയും ഫുട്ബോൾ മാച്ചിന്റെ കമന്ററിയും ഒരുപോലെ അല്ല. എന്നാൽ അത് പോലും ശ്രദ്ധിക്കാതെ ഒരു പ്രത്യേക രാഷ്‌ട്രീയവും മതവും പറയുന്നതിന് എഴുതി കൂട്ടിയതാണ് ബൗണ്ടറി എന്ന നാടകമെന്നത് വ്യക്തം. ക്രിക്കറ്റ് അമ്പയർ ഫുട്ബോൾ റഫറിയെ പോലെ ഓടി കളിക്കുന്നതടക്കം നാടകത്തിൽ അവതരിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. കുട്ടികൾക്ക് വേണ്ടി മുതിർന്നവർ നാടകം തയ്യാറാക്കുമ്പോൾ അത് കുട്ടികൾക്ക് ഉചിതമായിരിക്കുന്നതാവണം. എന്നാൽ ചിലരുടെ രാഷ്‌ട്രീയവും മതവും പ്രചരിപ്പിക്കാൻ വേണ്ടി കുട്ടികളെ ഉപയോഗിക്കുകയാണ് ബൗണ്ടറി എന്ന നാടകം. പ്രത്യേക ലക്ഷ്യത്തോടു കൂടിയുള്ള നാടകത്തിലെ ചില സംഭാഷണങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
‘ബ്രസീൽ കളി ജയിക്കുമ്പോ ഞമ്മള് കയ്യടിക്കാറില്ലേ..അർജന്റീന ജയിക്കുമ്പോ ഞമ്മള് ആർത്തു വിളിക്കാറില്ലേ.. ന്യൂസിലൻഡും ഇംഗ്ലണ്ടും ജയിക്കുമ്പോൾ ഞമ്മള് കയ്യടിക്കാറില്ലേ..പിന്നെന്താ പാകിസ്താൻ ജയിക്കുമ്പോ കയ്യടിച്ചാൽ മാത്രം ഇത്ര പ്രശ്‌നം..’
‘മോളേ..ന്റെ കുട്ടി ചിന്തിക്കുന്ന പോലെ ഇങ്ങനെ ചിന്തിക്കാൻ മാത്രം മ്മടെ നാട് വളർന്നിട്ടില്ലാ..’ – എന്ന സംഭാഷണം പോലും ഗൂഢ ലക്ഷ്യത്തോടെ എഴുത്തുകാരന്റെയും സംഘാടകരുടെയും ആശയവും രാഷട്രീയവും മതവും കുട്ടികളെ കൊണ്ട് പറയിപ്പിക്കുന്നതിന് ഉദാഹരണമാണ്. യഥാർത്ഥത്തിൽ കുട്ടികളെ കൊണ്ട് കല്ല് എടുപ്പിക്കുകയാണ് സ്കൂൾ അധികൃതർ.
ഇതിന് മുമ്പും നാടകത്തിന്റെ പേരിൽ മേമുണ്ട സ്കൂൾ വിവാദത്തിൽപ്പെട്ടിരുന്നു. 2018-ൽ കിത്താബ് എന്ന നാടകം അവതരിപ്പിച്ചപ്പോൾ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ സ്കൂളിനെതിരെ രംഗത്ത് വന്നിരുന്നു. മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയിൽ വാങ്ക് നൽകാൻ അനുവദിക്കുന്നില്ല എന്ന ചോദ്യമായിരുന്നു നാടകത്തിന്റെ പ്രമേയം. പുരുഷന്മാർക്ക് സ്വർഗത്തിൽ ഹൂറികൾ ഉള്ളപ്പോൾ സ്ത്രീകൾക്ക് ഹൂറന്മാർ ഇല്ലാത്തതെന്തെന്നടക്കമുള്ള സംഭാഷണങ്ങൾ നാടകത്തിലുണ്ടായിരുന്നു. വിവാദം കനത്തതോടെ നാടകത്തിൽ നിന്ന് പിന്മാറുന്നതായി മേമുണ്ട സ്കൂൾ അറിയിച്ചു. എന്നാൽ, പാകിസ്താനെ സ്നേഹിച്ചാൽ എന്താണ് പ്രശ്നമെന്ന് ചോദിക്കുന്ന ‘ബൗണ്ടറി’ എന്ന നാടകത്തിന് കിത്താബിനെ വിമർശിച്ചവരടക്കം പിന്തുണ നൽകുന്നു എന്നതാണ് സത്യം.
Comments