ലക്നൗ: സ്വന്തം മരണമെന്ന വ്യാജേന മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. പായൽ എന്ന യുവതിയും ഇവരുടെ കാമുകൻ അജയ് താക്കൂറുമാണ് അറസ്റ്റിലായത്.
അജയ് താക്കൂറിന്റെ പരിചയത്തിലുള്ള യുവതിയെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. ഇയാളാണ് മരണപ്പെട്ട യുവതിയെ പായലിന്റെ വീട്ടിലെത്തിച്ചത്. തുടർന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആസിഡും ചൂടുള്ള എണ്ണയും ഒഴിച്ച് മുഖം വൈകൃതമാക്കി. തിരിച്ചറിയാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചു.
പായൽ മരിച്ചെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് കാമുകനൊപ്പം പോകാനായിരുന്നു ഇവരുടെ പദ്ധതി. യുവതിയെ കൊലപ്പെടുത്തിയതിന് സമീപത്തായി പായൽ ആത്മഹത്യ കുറിപ്പും എഴുതിവെച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ മൃതദേഹം സ്വീകരിച്ച് സംസ്കരിച്ചു. മരിച്ച യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് കൊലപാതക കഥ പുറംലോകമറിയുന്നത്.
പായലിനെയും അജയ്നെയും സംശയത്തിന്റെ പുറത്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെ പായൽ കുറ്റസമ്മതം നട്ത്തുകയായിരുന്നു. ടിവി സീരിയലാണ് കൊലപാതകം നടത്താൻ പ്രചോദനമായതെന്നും അവർ പറഞ്ഞു.
പായലിന്റെ പിതാവ് വലിയ തുക ലോൺ എടുത്തിരുന്നു. ഈ തുക തിരികെ അടക്കാൻ കഴിയാത്തതിൽ മനംനൊന്താണ് മാതാപിതാക്കൾ ആത്മഹത്യ ചെയ്തെന്ന് പായൽ പോലീസിനോട് പറഞ്ഞു. തുടർന്നാണ് വ്യാജ മരണം സൃഷ്ടിക്കാനുള്ള തീരുമാനത്തിൽ പായലെത്തിയത്. താൻ മരിച്ചെന്ന ബന്ധുക്കളെ വിശ്വസിപ്പിച്ച് കാമുകനൊപ്പം പോകാനായിരുന്നു പദ്ധതി. നാടൻ ബോംബും ഇവരുടെ പക്കൽ നി്ന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Comments