മലപ്പുറം : ഹലാൽ ആടിന്റെ പേരിൽ ആളുകളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് പ്രതികളുടെ അക്കൗണ്ടിലൂടെ ഈ വർഷം നാല് കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നുവെന്നാണ് കണ്ടെത്തൽ. അരീക്കോട് ഹലാൽ ഗോട്ട് ഫാം എന്ന പേരിൽ സംരംഭം ആരംഭിച്ചാണ് ഇവർ ആളുകളെ കബളിപ്പിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ഹലാൽ ആടുകളെ ഫാമുകളിലേക്ക് എത്തിക്കുന്ന ഡീലർമാർ എന്ന് സ്വയം വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ കച്ചവടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് ആളുകളെ ആകർഷിച്ചത്. നിക്ഷേപകർക്ക് ആദ്യമാസം ലാഭവിഹിതം നൽകിയിരുന്നു. ഇതോടെ കൂടുതൽ ആളുകൾ ഷെയർ വാങ്ങി. എന്നാൽ പിന്നീട് കിട്ടിയ പണവുമായി പ്രതികൾ മുങ്ങുകയായിരുന്നു.
സംഭവത്തിൽ തിരൂരങ്ങാടി സ്വദേശി കെവി സെലിക്, റിയാസ് ബാബു, എടവണ്ണ റിഷാദ് മോൻ എന്നിവർക്കെതിരേയാണ് അരീക്കോട് പോലീസ് കേസെടുത്തത്. റിഷാദ് മോൻ ഇന്നലെ പിടിയിലായി. മറ്റ് രണ്ടു പേരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ലുക്ക് ഔട്ട് നോട്ടീസ് അടുത്ത ദിവസം പുറത്തിറക്കുമെന്നും പോലീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ആളുകളിൽ നിന്ന് 10 കോടിയോളം രൂപ പ്രതികൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതി. ഈ വർഷം മാത്രം നാല് കോടിയോളം തട്ടിയിട്ടുണ്ടെന്നും കണ്ടെത്തി. ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Comments