സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകളുടെ ഭീഷണിക്ക് മുമ്പിൽ പിണറായി സർക്കാർ മുട്ടുകുത്തുന്നത് പുതിയ സംഭവമല്ല. പല വിഷയങ്ങളിലും പറഞ്ഞ വാക്ക് തിരുത്തി പറയാനും, മുന്നോട്ട് വച്ച കാല് പിന്നോട്ടെടുത്ത് തിരിഞ്ഞ് ഓടാനും പിണറായി സർക്കാരിനെ നയിക്കുന്നത് മുസ്ലീം സംഘടനകളുടെ ഭീക്ഷണി തന്നെ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകളുടെ എതിർപ്പിനെ തുടർന്ന് കുടുംബശ്രീയിൽ നിന്നും ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചത്. സമസ്ത പോലുള്ള മുസ്ലീം സംഘടനകൾ പൊതു വിഷയങ്ങളിലടക്കം മതം കലർത്തുമ്പോൾ അതെല്ലാം തൊണ്ട മുട്ടാതെ വിഴുങ്ങുകയാണ് മതേതരത്വത്തിന്റെ അപ്പോസ്തലന്മാരെന്ന് സ്വയം പുകഴ്ത്തുന്ന സിപിഎമ്മും ഇടത് സർക്കാരും.
ജെൻഡർ ക്യാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന് കുടുംബശ്രീ സ്റ്റേറ്റ് മിഷൻ ഓഫീസിൽ നിന്ന് ജില്ലാ പ്രോഗ്രാം ഓഫീസർമാർക്ക് നിർദ്ദേശം നൽകുന്നു. സമസ്ത, കെ.എൻ.എം മർക്കസുദഹ്വ, വിസ്ഡം അടക്കമുള്ള മുസ്ലീം സംഘടനകൾ എതിർപ്പുമായി വന്നതോടെയാണ് സർക്കാരിന്റെ പിൻമാറ്റം. ജെൻഡർ ക്യാമ്പെയിനിന്റെ ഭാഗമായി കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞയിൽ സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യാവകാശം നൽകണമെന്ന ഭാഗമാണ് മുസ്ലീം സംഘടനകളെ ചൊടിപ്പിച്ചത്. ഇത് ശരിയത്ത് വിരുദ്ധമാണെന്ന വാദമാണ് ഫൈസി കൂടത്തായി അടക്കമുള്ളവർ ഉയർത്തിയത്. എന്തിനും ഏതിനും മതം ഉയർത്തുന്ന സംഘടനകൾക്ക് മുന്നിൽ മുട്ടിലിഴയുകയാണ് ഇരട്ട ചങ്കുള്ളവർ നയിക്കുന്ന ഇടത് സർക്കാർ.
ഏതു കാര്യത്തിലും സർക്കാരിനെ വരച്ച വരയിൽ നിർത്താൻ മുസ്ലീം സംഘടനകൾക്ക് സാധിക്കും എന്ന് തെളിയുന്നത് ഇതാദ്യമല്ല. ഫുട്ബോൾ ലഹരിമൂലം നടത്തുന്ന താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്ന് സമസ്ത ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞപ്പോൾ യാതൊരു അക്ഷരവും മിണ്ടാതെ കേട്ടിരുന്ന സർക്കാരാണ് കേരളത്തിലേത്. പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ മുസ്ലീങ്ങൾ പിന്തുണയ്ക്കരുത് എന്നടക്കം പൊതു സമൂഹത്തിന് മുന്നിൽ വന്ന് മതം വിളമ്പിയപ്പോൾ എതിർത്ത് ഒരു വാക്ക് മിണ്ടാൻ ഏതു കാര്യത്തിലും മതേതരത്വം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് സാധിച്ചില്ല.
ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതും മുസ്ലീം സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ്. ശ്രീറാമിനെ ആലപ്പുഴ ജില്ലാ കളക്ടറായി പ്രഖ്യപിച്ച അന്നുമുതൽക്കെ തന്നെ മുസ്ലീം സംഘടനകൾ സർക്കാരിനെതിരെ രംഗത്തു വന്നിരുന്നു. അവസാനം സർക്കാരിന് അവരുടെ മുമ്പിൽ മുട്ടുമടക്കേണ്ടി വന്നത് വോട്ട്ബാങ്ക് നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടും ന്യൂപക്ഷ വിഭാഗം തങ്ങളിൽ നിന്നകലുമോ എന്ന ആശങ്ക കൊണ്ടും മാത്രമാണ്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കേരള മുസ്ലീം ജമാഅത്ത് ശക്തമായ നിലപാട് എടുത്തതോടെ സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപി സുന്നി വിഭാഗവും അതൃപ്തി അറിയിച്ച് രംഗത്തു വന്നതും പി.വി.അൻവറും കാരാട്ട് റസാഖുമടക്കം മലബാറിലെ ഇടതുനേതാക്കൾ ഇടഞ്ഞ് പരസ്യമായി നിലപാട് എടുത്തതും സർക്കാരിനെ വെട്ടിലാക്കി.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതോടെ പിണറായി വിജയനെതിരെയും സർക്കാരിനെതിരയും മുസ്ലീം സംഘടനകൾ തെരുവിലറങ്ങിയത് കേരളം കണ്ടതാണ്. പ്രതിഷേധക്കാരുടെ കൂട്ടത്തിൽ സഖാക്കളടക്കം അണിനിരന്നതും പരസ്യമായി രംഗത്തു വന്നതും സിപിഎമ്മിനും സർക്കാരിനും തലവേദന സൃഷ്ടിച്ചു. വിഷയം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ട് മുസ്ലീം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തു. എന്നാൽ ചർച്ചയിലും മുസ്ലീം സംഘടനകൾ താഴ്ന്നു കൊടുക്കാൻ തയ്യാറാകാതിരുന്നതോടെ നിയമനം പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈകൂപ്പി പറയേണ്ടി വന്നു.
ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കെതിരെ മതതീവ്രവാദികൾ നടത്തിയ നരനായാട്ടിൽ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കുട പിടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. യാതൊരു മുന്നറിയിപ്പും നൽകാതെ പ്രസംഗത്തിന്റെ പേരിൽ പിസി ജോർജ്ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇതുവരെ കാണാത്ത രാഷ്ട്രീയ നാടകങ്ങൾ സർക്കാർ കളിച്ചതും ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമാണ്. പ്രതിഷേധമെന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അഴിഞ്ഞാടിയപ്പോൾ സർക്കാരും പോലീസും കൈയ്യുംകെട്ടി നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്. ഇതെല്ലാം മഞ്ഞു മലയുടെ ഒരു അഗ്രം മാത്രമാണ്. നവോത്ഥാന ഗീർവ്വാണങ്ങൾ മുസ്ലീം മതസംഘടനകളുടെയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിനും മുന്നിൽ അടിയറവ് വയ്ക്കുമ്പോൾ വെളിവെകുന്നത് ഇച്ഛാശക്തിയില്ലാത്ത, മുട്ടിലിഴയുന്ന ഇടത് സർക്കാരിന്റെ നാണംകെട്ട നയങ്ങളാണ്.
Comments