വാർത്തകളിൽ ഇടംപിടിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ സജീവമായ വിദ്യാർത്ഥിനിയാണ് ഹനാൻ. കഴിഞ്ഞ ദിവസം ട്രെയിൻ യാത്രക്കിടെയുണ്ടായ ദുരനുഭവമാണ് ഹനാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ട്രെയിനിൽ ഒപ്പം യാത്ര ചെയ്തിരുന്നവർ അപമര്യാദയായി പെരുമാറിയെന്നാണ് ഹനാന്റെ പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വിദ്യാർത്ഥിനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ജലന്ധറിലെ കോളേജിലേക്ക് പരീക്ഷയെഴുതാൻ പോകുന്ന യാത്രക്കിടെയാണ് ദുരുനുഭവമുണ്ടായതെന്ന് ഹനാൻ പറയുന്നു. ”ട്രെയിൻ യാത്രയ്‌ക്ക് ഇടയിൽ ഒരു പഞ്ചാബി എന്റെ ദേഹത്ത് കയറി പിടിച്ചു. ഞാൻ ഒച്ചയെടുത്തു. കുറച്ച് സമയം അയാൾ മാറി ഇരുന്നു. പിന്നീട് കുറച്ച് ചെറുപ്പക്കാർ കൂട്ടം ചേർന്ന് കള്ളുകുടിച്ച് ബഹളം വെക്കാൻ തുടങ്ങി. കുറെ തവണ വാർണിംഗ് കൊടുത്തു. അവർ നിർത്താൻ തയ്യാറായില്ല. വേറെ സേഫ്റ്റി മെഷേഴ്‌സ് ഇല്ലാത്തതിനാൽ സംഭവം വീഡിയോയിൽ പകർത്തി. ” ഹനാൻ പറഞ്ഞു.
ഹനാന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട് പോലീസ് എത്തിയിരുന്നു. കേസെടുക്കുന്നതിന്റെ ഭാഗമായി ട്രെയിനിൽ നിന്ന് ഇറങ്ങാൻ പോലീസ് ആവശ്യപ്പെട്ടുവെന്നാണ് ഹനാന്റെ ആരോപണം. പരീക്ഷയ്‌ക്ക് പോകുന്ന തനിക്ക് അത് സാധിക്കില്ലെന്നും പരാതി പ്രകാരം മോശമായി പെരുമാറിയവരെയും ട്രെയിനിനകത്ത് കള്ളുകുടി പാർട്ടി നടത്തിയവരെയും കസ്റ്റഡിയിലെടുക്കണമെന്നും ഹനാൻ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി തന്നോട് ട്രെയിനിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുന്നത് നീതിയല്ലെന്നായിരുന്നു ഹനാന്റെ വാദം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച ഹനാൻ ട്രെയിൻ യാത്രക്കിടയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും പ്രതികരിച്ചു.
Comments