ഗുവാഹട്ടി: ഹിന്ദുക്കൾ മുസ്ലീങ്ങളെ കണ്ടുപഠിക്കണമെന്നും ചെറിയ പ്രായത്തിൽ വിവാഹം കഴിപ്പിക്കണമെന്നുമുള്ള വിവാദ പരാമർശം നടത്തിയ ബദറുദീൻ അജ്മലിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒരു അമ്മയുടെ ഗർഭപാത്രത്തെ കൃഷിഭൂമിയായി കണക്കാക്കരുതെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ കുട്ടികളെ ഭൂമിയിലെത്തിക്കാൻ മുസ്ലീം സ്ത്രീകളോട് ആവശ്യപ്പെടുന്ന അജ്മലിനെ പോലെയുള്ളവരുടെ പ്രസ്താവനകളിൽ വീണുപോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് കുട്ടികൾ ജനിച്ചാൽ കുടുംബത്തെ പരിമിതപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. എന്നിട്ട് ജനിച്ച മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ വേണ്ടതെല്ലാം ചെയ്യണമെന്നും അസം മുഖ്യമന്ത്രി മുസ്ലീം വനിതകളോട് ആവശ്യപ്പെട്ടു.
”എനിക്ക് നിങ്ങളുടെ വോട്ട് വേണ്ട, പക്ഷെ അജ്മലിന് നിങ്ങൾ ചെവി കൊടുക്കരുത്. രണ്ടിൽ കൂടുതൽ കുട്ടികളെ കഴിയുമെങ്കിൽ ജനിപ്പിക്കരുത്. പകരം ജനിച്ച മക്കൾക്ക് പരമാവധി വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും പ്രാപ്തമാക്കുക. അവർ ഡോക്ടർമാരും എഞ്ചിനീയർമാരുമൊക്കെയാകട്ടെ.. ” അസം മുഖ്യമന്ത്രി പറഞ്ഞു. ബദറുദീൻ അജ്മലിന്റെ ലോക്‌സഭാ സീറ്റായ ദുബ്രിക്ക് സമീപം ബൊംഗയ്ഗാവിൽ നടന്ന പൊതുറാലിക്കിടെയാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പരാമർശം. മേഖലയിൽ ഏറ്റവും അധികമുള്ളത് മുസ്ലീം സമൂഹമായതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം സ്ത്രീകളോട് ഇത്തരമൊരു ഉപദേശം നൽകിയത്.
എഐയുഡിഎഫ് അദ്ധ്യക്ഷനും എംപിയുമായ ബദറുദീൻ അജ്മൽ കഴിഞ്ഞ ദിവസമായിരുന്നു വിവാദത്തിനാസ്പദമായ പരാമർശം നടത്തിയത്. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഹിന്ദുക്കൾ രണ്ടും മൂന്നും വിവാഹങ്ങൾ കഴിച്ചിരുന്നു. മുസ്ലീങ്ങളെ മാതൃകയാക്കി ഹിന്ദുക്കളും പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണം. 18 വയസിൽ പെൺകുട്ടികളെയും 22 വയസിൽ ആണുങ്ങളെയും വിവാഹം കഴിപ്പിക്കണം. പ്രായം കൂടിയാൽ കുട്ടികളുണ്ടാകാൻ പാടാണ്. ഇതായിരുന്നു അജ്മലിന്റെ വിവാദ പ്രസ്താവന.
പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെ അജ്മൽ തന്റെ വാക്കുകൾ പിൻവലിക്കുകയാണെന്ന് അറിയിച്ചിരുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ട് പറഞ്ഞതല്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വാക്കുകൾ പിൻവലിക്കുന്നു. ജനസംഖ്യ നിയന്ത്രിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ഇതാണ് താൻ ഉയർത്തിക്കാട്ടിയതെന്നും ബദറുദ്ദീൻ പ്രതികരിച്ചു.
Comments