ന്യൂഡൽഹി: ഭരണഘടനാ ശിൽപ്പി ഡോക്ടർ ബി ആർ അംബേദ്കറുടെ ചരമവാർഷിക ദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും. പാർലമെന്റിലെ അംബേദ്കർ ചിത്രത്തിന് മുന്നിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
മഹാപരിനിർവാൺ ദിനത്തിൽ ഡോക്ടർ അംബേദ്കർക്ക് ആദരമർപ്പിക്കുന്നു. രാജ്യത്തിനായി അദ്ദേഹം ചെയ്ത മഹത്തായ സേവനങ്ങൾ ആദരപൂർവം സ്മരിക്കുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ദശലക്ഷക്കണക്കിന് പേർക്ക് പ്രതീക്ഷയേകി. ഇത്രയും മഹത്തരമായ ഒരു ഭരണഘടന രാഷ്‌ട്രത്തിന് സമർപ്പിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ ഒരുകാലത്തും വിസ്മരിക്കാവുന്നതല്ല. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും പുറമെ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരും ഡോക്ടർ അംബേദ്കർക്ക് ആദരമർപ്പിച്ചു.
1891 ഏപ്രിൽ 14ന് ജനിച്ച ഡോക്ടർ ബാബാസാഹബ് അംബേദ്കർ പ്രഗത്ഭനായ നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്‌ട്രീയ നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു. ദളിതർക്കെതിരായ സാമൂഹിക വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്തിയ അദ്ദേഹം തൊഴിലാളികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടി. 1956 ഡിസംബർ 6നായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. ആ ദിവസമാണ് രാജ്യം മഹാപരിനിർവാണ് ദിനമായി ആചരിക്കുന്നത്.
Comments