ഷിംല: ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നേറ്റം സീറ്റ് നിലയിൽ മാത്രം. വോട്ടെണ്ണൽ അവസാന ഘട്ടത്തോട് അടുക്കവേ വോട്ട് വിഹിതത്തിൽ കോൺഗ്രസിനൊപ്പം തന്നെയാണ് ബിജെപിയും. നേരിയ വ്യത്യാസമാണ് ഇരുപാർട്ടികളും തമ്മിലുളളത്.
43.1 ശതമാനമാണ് ഇതുവരെയുളള കണക്കനുസരിച്ച് ബിജെപിയുടെ വോട്ട് വിഹിതം. കോൺഗ്രസിന് 43.6 ശതമാനവും ആം ആദ്മി പാർട്ടിക്ക് 1.08 ശതമാനവും സിപിഎമ്മിന് 0.69 ശതമാനവും സിപിഐയ്‌ക്ക് 0.01 ശതമാനവും വോട്ട് വിഹിതം ഉണ്ട്.
വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ പുറത്തുവരുന്ന അന്തിമ കണക്കുകളിൽ ഈ ശതമാനത്തിൽ വ്യത്യാസം വരുമെങ്കിലും വോട്ട് വിഹിതത്തിൽ കോൺഗ്രസിനൊപ്പം ബിജെപിയുമെത്തുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ ജനവിധി പൂർണമായി കോൺഗ്രസിന് അനുകൂലമാണെന്ന് പറയാനാകില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
68 സീറ്റുകളാണ് ഹിമാചലിൽ ഉളളത്. 2017 ൽ 44 മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. 48.8 ശതമാനം ആയിരുന്നു വോട്ട് ഷെയർ. ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഇക്കുറിയും കാര്യമായ ഇടിവ് തട്ടിയിട്ടില്ലെന്നത് പാർട്ടിയുടെ സ്വീകാര്യതയ്‌ക്ക് അടിവരയിടുകയാണ്. ബിജെപിയുടെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വിഹിതമാണ് 2017 ലെ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയിരുന്നത്. ഭരണ തുടർച്ച എന്ന ആഹ്വാനവുമായിട്ടാണ് ബിജെപി ഇക്കുറി ഹിമാചലിലെ ജനങ്ങളെ സമീപിച്ചത്.
2017 ൽ 41.7 ശതമാനം വോട്ട് വിഹിതം നേടിയ കോൺഗ്രസിന് ഇക്കുറി വോട്ട് ഷെയറിൽ കാര്യമായ വർദ്ധനയുണ്ടാക്കാനായില്ലെന്നതും ബിജെപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. 2012 ൽ കോൺഗ്രസിന് സംസ്ഥാനത്ത് 42.81 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്. ആദ്യ ഫലസൂചനകളിൽ കോൺഗ്രസ് പിന്നിലായിരുന്നെങ്കിലും പിന്നീട് ബിജെപിക്ക് ഒപ്പം എത്തി മുന്നേറുകയായിരുന്നു.
Comments