ഗുവാഹത്തി : പുരുഷന്മാർക്ക് മൂന്നും നാലും സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഈ സമ്പ്രദായത്തിൽ മാറ്റം വരുത്തേണ്ട സമയം അടുത്തുകഴിഞ്ഞു. മുസ്ലീം സ്ത്രീകൾക്ക് നീതി ലഭിക്കാൻ നാം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മൊറിഗാവിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കുന്ന ഒരു പുരുഷന് മൂന്നോ നാലോ സ്ത്രീകളെ വിവാഹം കഴിക്കാൻ(വിവാഹ മോചനം നൽകാതെ) അവകാശമില്ല. മുസ്ലീങ്ങൾ സ്ത്രീകളോട് ഹിജാബ് ധരിക്കാൻ പറയുന്നുണ്ട്. എന്നാൽ പുരുഷന്മാർ എന്തുകൊണ്ട് അത് ചെയ്യുന്നില്ല. മുസ്ലീം പെൺകുട്ടികൾക്ക് സ്‌കൂളിൽ പഠിക്കാൻ പോലും ഒരു അവസരം ലഭിക്കുന്നില്ല. അതേസമയം പുരുഷന്മാർ രണ്ടും മൂന്നും സ്ത്രീകളെ വിവാഹം കഴിക്കുന്നു. ഇത്തരം സമ്പ്രദായങ്ങൾ അവസാനിപ്പിക്കണം. മോദി സർക്കാർ ” സബ്കാ സാത്ത് സബ്കാ വികാസ്” എന്നതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ കുട്ടികളെ ജുനാബും ഇമാമുമല്ല, ഡോക്ടർമാരും എൻജിനീയർമാരുമാക്കണം. അവരെ മികച്ച മനുഷ്യരാക്കി സമൂഹത്തിന് നൽകണം. കുട്ടികളെ മദ്രസകളിൽ പഠിപ്പിച്ച് ഇമാമുകളാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. അവരെ സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിച്ച് ഡോക്ടർമാരും എൻജിനീയർമാരുമാക്കാനാണ് ആഗ്രഹിക്കുന്നത്.
സ്ത്രീകൾ എത്രയും വേഗം കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് പറഞ്ഞ ബദറുദ്ദീൻ അജ്മലിനെപ്പോലെയുള്ള ചില നേതാക്കൾ അസമിലുണ്ടെന്ന് എഐയുഡിഎഫ് നേതാവിനെ കുറ്റപ്പെടുത്തിക്കൊണ്ട് ബിശ്വ ശർമ്മ പറഞ്ഞു.
ഒരു സ്ത്രീയുടെ പ്രസവ പ്രക്രിയയെ ഒരിക്കലും ഒരു കൃഷിഭൂമിയുമായി താരതമ്യപ്പെടുത്താനാവില്ല. നമ്മുടെ സ്ത്രീകൾക്ക് 20-25 കുട്ടികളെ പ്രസവിക്കാൻ കഴിയും, പക്ഷേ അവരുടെ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസ ചിലവുകളുമെല്ലാം അജ്മൽ വഹിക്കേണ്ടിവരും. അങ്ങനെയെങ്കിൽ ഒരു പ്രശ്‌നവുമില്ല. ചിലവുകൾ നോക്കാനായില്ലെങ്കിൽ പ്രസവത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ ആർക്കും അവകാശമില്ല. ഭക്ഷണം നൽകാനും അവരെ മികച്ച മനുഷ്യരാക്കാനും കഴിയുന്ന കുട്ടികൾക്ക് മാത്രമേ തങ്ങൾ ജന്മം നൽകൂ എന്നും ശർമ്മ പ്രതികരിച്ചു.
മുസ്ലീങ്ങളെപ്പോലെ ഹിന്ദുക്കളുടെ സ്വന്തം മക്കളെ 18 വയസിൽ കല്യാണം കഴിപ്പിക്കണമെന്നാണ് ബദ്രദ്ദീൻ അജ്മൽ പറഞ്ഞത്.
Comments