ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് ചികിത്സാ പിഴവില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ചികിൽസ വൈകുകയോ വിദഗ്ധ ചികിത്സയ്‌ക്ക് താമസമോ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരിചയസമ്പന്നരായ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. തങ്കു തോമസ് കോശി ഡ്യൂട്ടി സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു. അമ്മയുടയും കുഞ്ഞിന്റെയും ആരോഗ്യ വിവരങ്ങൾ ബന്ധുക്കളെ യഥാസമയം അറിയിക്കുന്നതിൽ ഗുരുതര വീഴ്ച വന്നു പ്രസവ സമയത്ത് തന്നെ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് പുറത്തു വന്നപ്പോൾ ചലിക്കുകയോ കരയുകയോ ചെയ്തിരുന്നില്ല. മരിച്ച അപർണയ്‌ക്ക് നേരത്തെ തന്നെ ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടായിരിക്കാനുള്ള സാദ്ധ്യതയുണ്ട്. രക്തക്കുഴൽ ചുരുങ്ങുന്നതും ഹൃദയ പേശികൾക്ക് വീക്കവും രക്തം പമ്പു ചെയ്യുന്നതിനെ ബാധിച്ചു. നട്ടെല്ലിനും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ആഭ്യന്തര അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ ആണ് മെഡിക്കൽ കോളേജ് നിയോഗിച്ചത്. അന്വേഷണ റിപ്പോർട്ട് സമിതി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പ്രിൻസിപ്പാളിനും കൈമാറിയിട്ടുണ്ട്.
Comments