പാലക്കാട്: അട്ടപ്പാടിയിൽ വനവാസി ഊരിലെ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണിയിൽ കെട്ടി ചുമന്ന്. അർദ്ധ രാത്രിയിൽ മൂന്നര കിലോമീറ്ററാണ് ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്നത്. ആംബുലൻസ് ലഭ്യമല്ലാത്തതിനാലാണ് കടുകമണ്ണ ഊരിലെ യുവതിയെ ഈ രീതിയിൽ എത്തിക്കേണ്ടി വന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. യുവതി ആശുപത്രിയിലെത്തിയ ശേഷം പ്രസവിച്ചു.
ആംബുലൻസ് ലഭിക്കാത്തതും റോഡിന്റെ ശോചനീയാവസ്ഥയുമാണ് ഗർഭിണിയെ തുണിയിൽ ചുമക്കേണ്ട ദുരവസ്ഥയിലേക്ക് ബന്ധുക്കളെ കൊണ്ടെത്തിച്ചത്. അർദ്ധരാത്രി യുവതിയ്ക്ക് പ്രസവവേദന വന്നതോടെ ബന്ധുക്കൾ ,ബന്ധപ്പെട്ട അധികൃതരോട് വിവരം പറഞ്ഞു. തുടർന്ന് ഒരു മണിക്കൂർ ആംബുലൻസിനായി കാത്തിരുന്നെങ്കിലും ലഭിക്കാതെ വന്നതോടെയാണ് യുവതിയെ തുണിയിൽ കെട്ടി ചുമന്ന് മൂന്നര കിലോമീറ്റർ സഞ്ചരിച്ചത്.
ആശുപത്രിയിലെത്തിയ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. വൈദ്യുതിയും മതിയായ റോഡ് സൗകര്യവും ഇതു വരെ എത്താത്ത അട്ടപ്പാടിയിലെ ഒമ്പത് ഊരുകളിലൊന്നാണ് കടുകമണ്ണ. സൈലന്റ് വാലിയോട് ചേർന്നുള്ള മുരുകളയിലാണ് ഈ ഊരുകൾ സ്ഥിതി ചെയ്യുന്നത്.
ഓരോ ബജറ്റിലും അട്ടപ്പാടിയ്ക്ക് പ്രത്യേക പരിഗണന നൽകുമെന്ന് കൊട്ടിഘോഷിച്ച് പദ്ധതികൾ പ്രഖ്യാപിക്കുന്ന കേരളത്തിലാണ് ഈ ദുരവസ്ഥ. പദ്ധതികൾ കടലാസിൽ മാത്രം ഒതുങ്ങുമ്പോൾ ജീവിതം എങ്ങുമെത്താതെ പോകുന്നത് ഊരുകളിലെ പാവപ്പെട്ട ജീവനുകളാണ്. ആരോഗ്യമുള്ള അട്ടപ്പാടിയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുമ്പോഴും പരിഗണന ലഭിക്കാതെ ദുരിത ജീവിതം നയിക്കുകയാണ് ഊരുനിവാസികൾ.
ശിശുമരണങ്ങൾ വർദ്ധിക്കുന്നത് തടയാൻ അടിയന്തിര നടപടികൾ സ്വീകരിച്ചുവെന്ന് സർക്കാർ പറയുമ്പോഴും അട്ടപ്പാടിക്കാർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല. ഓരോ വിവാദങ്ങൾ ഉണ്ടാവുമ്പോഴും വാഗ്ദാനങ്ങൾ നൽകുകയല്ലാതെ സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഊരു നിവാസികളുടെ പരാതി. നിരന്തരം സർക്കാർ ഓഫീസുകളുടെ വാതിലുകൾ മുട്ടിയെങ്കിലും ഇനിയും കണ്ണുതുറക്കാത്ത സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഊരു നിവാസികൾ വേദനയോടെ പറയുന്നു.
Comments