ന്യൂഡൽഹി: ഹിമാചൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ സുഖ്‌വീന്ദർ സിംഗ് സുഖുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സുഖ്‌വീന്ദറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണമുണ്ടായത്. ഹിമാചലിനാവശ്യമായ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
”ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുഖ്‌വീന്ദർ സിംഗ് സുഖുജിക്ക് അഭിനന്ദനങ്ങൾ. ഹിമാചൽ പ്രദേശിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ സാധ്യമായ എല്ലാ സഹകരണവും ഞാൻ ഉറപ്പ് നൽകുന്നു” പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെ പറഞ്ഞു.
ഹിമാചലിന്റെ 15-ാമത് മുഖ്യമന്ത്രിയായാണ് സുഖ്‌വീന്ദർ അധികാരമേറ്റത്. രാജ്ഭവനിൽ ഉച്ചയ്‌ക്ക് 1.30നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സുഖ്‌വീന്ദർ നാല് തവണ എംഎൽഎ ആയിട്ടുള്ള വ്യക്തിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി വടംവലി നടത്തിയ പ്രതിഭാ സിംഗും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഉപമുഖ്യമന്ത്രിയായി മുൻ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയാണ് അധികാരമേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു ദിവസം പോലും ഹിമാചലിൽ എത്താതിരുന്ന രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തിവച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതും ശ്രദ്ധേയമായി.
Comments