അഹമ്മദാബാദ്: ബിജെപിയിൽ ചേരുന്നത് ജനഹിതം പരിശോധിച്ച് തീരുമാനിക്കുമെന്ന് ഗുജറാത്തിലെ എഎപി എംഎൽഎ. ജുനഗഡ് ജില്ലയിലെ വിസാവദർ എംഎൽഎയായ ഭൂപത് ഭയാനിയാണ് ബിജെപിയിൽ ചേരാനുള്ള സാധ്യതയെ കുറിച്ച് തുറന്നു പറഞ്ഞത്. ഇത് വരെ ബിജെപിയിൽ ചേർന്നിട്ടില്ല. പക്ഷേ, ഈ വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം പരിഗണിക്കുമെന്നാണ് ആംആദ്മി ടിക്കറ്റിൽ വിജയിച്ച എംഎൽഎയുടെ പരാമർശം. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.
”കർഷകർ ഒരുപാടുള്ള സ്ഥലത്തെ ജനപ്രതിനിധിയാണ് ഞാൻ. എനിക്ക് ജലസേചനവുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണം, മറ്റ് ബുദ്ധിമുട്ടുകളും കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. എന്നാൽ പ്രതിപക്ഷ നിരയിലിരുന്ന് ജനങ്ങൾക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ലെന്ന്” ഭൂപത് ഭയാനി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി.ക്കും ഗുജറാത്തിലെ ജനങ്ങൾ റെക്കോർഡ് ജനവിധിയാണ് നൽകിയത്. അതിനെ ബഹുമാനിക്കുന്നു. താൻ നേരത്തെ ബി.ജെ.പിയോടൊപ്പമായിരുന്നുവെന്നും നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും എഎപി എംഎൽഎ കൂട്ടിച്ചേർത്തു. നേരത്തെ ബിജെപി എംഎൽഎയായിരുന്ന ഭൂപത് ഭയാനി, അടുത്തിടെയാണ് ആംആദ്മിയിൽ ചേർന്നത്.
ജുനഗഡ് ജില്ലയിലെ വിസാവാദർ മണ്ഡലത്തിൽ നിന്നുള്ള തന്റെ വിജയത്തിന് കാരണം ബിജെപി എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനമാണ്. ജനങ്ങൾക്ക് തന്നെ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തന്റെ അവകാശമാണെന്നും കൂറുമാറ്റ നിരോധന നിയമം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭൂപത് ഭയാനിയെ കൂടാതെ ബയാദ്, ധനേര, വഗോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് സ്വതന്ത്ര്യ എംഎൽഎമാരും ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് വിവരം.
Comments