പത്തനംതിട്ട: സ്വന്തമായി അരവണ ടിന്ന് നിർമ്മിക്കുന്ന പ്ലാന്റ് സജ്ജീകരിക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്. നിലവിൽ കണ്ടെയ്നർ നിർമ്മിക്കാൻ സ്വകാര്യ കമ്പനികൾക്ക് കരാർ നൽകുകയാണ് ചെയ്യുന്നത്. ഗുണമേന്മ കുറഞ്ഞ കണ്ടെയ്നറാണ് ഇവർ വിതരണം ചെയ്യുന്നത്. ഇത് അരവണ നിർമ്മാണത്തെ തന്നെ പ്രതിസന്ധിയിൽ ആക്കിയ സാഹചര്യത്തിൽ ആണ് ദേവസ്വം ബോർഡിന്റെ നടപടി.
ഇത്തവണ പ്രതീക്ഷിച്ചതിൽ അധികം തിരക്കാണ് ശബരിമലയിൽ അനുഭവപെടുന്നത്. ഇതോടെ അരവണ പ്രസാദത്തിന്റെ വിൽപ്പനയും ഗണ്യമായി വർദ്ധിച്ചു. എന്നാൽ കരാർ ഏറ്റെടുത്ത കമ്പനി ആവശ്യത്തിന് ടിൻ നൽകാത്തത് വലിയ പ്രതിസന്ധി ആണ് ദേവസ്വം ബോർഡിന് ഉണ്ടാക്കുന്നത്. ഗുണനിലവാരം ഇല്ലാത്ത ടിന്നിൽ അരവണ നിറയ്ക്കുന്നത് മൂലം വലിയ നഷ്ടവും ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് പ്ലാന്റ് സജ്ജമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
അടുത്ത വർഷം മുതൽ അരവണ പ്രസാദം സ്വന്തമായി നിർമ്മിക്കുന്ന ടിന്നിൽ വിതരണം ചെയ്യാൻ ആണ് ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നത്. പ്ലാന്റ് സജ്ജമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. പരിസ്ഥിതി സൗഹൃദമായ ടിന്നുകളായിരിക്കും പ്ലാന്റിൽ ഉത്പാദിക്കുകയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ അനന്ത ഗോപൻ വ്യക്തമാക്കി.
Comments