റാഞ്ചി: ഝാർഖണ്ഡിൽ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഇമാം അറസ്റ്റിൽ. സിംദേഗ സ്വദേശിയായ അമീനുദ്ദീൻ അൻസാരി (43) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
എട്ട് വയസ്സുകാരിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ഞായറാഴ്ചയായിരുന്നു സംഭവം. രാവിലെ പഠിക്കാനായി എത്തിയ വിദ്യാർത്ഥിനിയെ ഇയാൾ റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡന വിവരം മറ്റാരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും, മാതാപിതാക്കളെ കൊലപ്പെടുത്താൻ കുപ്പിയിൽ സൂക്ഷിച്ചിട്ടുള്ള ഭൂതത്തോട് പറയുമെന്നുമായിരുന്നു ഭീഷണി. എന്നാൽ കുട്ടി ഇക്കാര്യം തിങ്കളാഴ്ച വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. ഉടനെ വീട്ടുകാർ പോലീസിൽ പരാതി നൽകി.
സംഭവത്തിൽ കൊലെബിറ പോലീസ് ആണ് കേസ് എടുത്തത്. ഇയാൾക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടുകാർ പരാതി നൽകിയതിന് പിന്നാലെ അമീനുദ്ദീൻ അൻസാരി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പോലീസ് പിടികൂടുകയായിരുന്നു. അതേസമയം ചില പ്രാദേശിക മതസംഘടനകൾ ചേർന്ന് സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി കുടുംബം ആരോപിച്ചു. ഇമാമിനെതിരെ ശക്തമായ നടപടി വേണമെന്നും കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
Comments