സിംഗപ്പൂർ: ഒരു ദശലക്ഷം ഡോളറിന്റെ സ്‌ട്രോബറി മിൽക്കും കോഫിയും ഉത്തര കൊറിയയ്‌ക്ക് വിറ്റുവെന്ന കുറ്റത്തിന് സിംഗപ്പൂരിൽ 59-കാരനെ ജയിലിലടച്ചു. ഉത്തര കൊറിയയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും 2017 മുതൽ സിംഗപ്പൂരിൽ നിരോധിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് പോംഗ്യാംഗിലേക്ക് മധുരപാനീയം അയച്ച വിതരണക്കാരനെ ജയിലിലടച്ചത്.
വൈൻ, വിസ്‌കി, പെർഫ്യൂം തുടങ്ങി ഒന്നും തന്നെ പോംഗ്യാംഗിലേക്ക് വിതരണം ചെയ്യരുതെന്ന പ്രത്യേക നിർദേശത്തെ മറികടന്നതിനാണ് നടപടി. 59-കാരനായ ഫുവാ സീ ഹീ എന്നയാൾക്കാണ് ശിക്ഷ ലഭിച്ചത്. അഞ്ചാഴ്ച ജയിലിൽ കിടക്കണമെന്നാണ് നിർദേശം. 2017 – 18 വർഷങ്ങളിൽ ഇയാൾ ചില സിംഗപ്പൂർ കമ്പനികൾക്ക് സ്‌ട്രോബറി മിൽക്കും കോഫിയും വിറ്റിരുന്നു. ഉത്തര കൊറിയയ്‌ക്ക് കയറ്റുമതി ചെയ്‌തേക്കുമെന്ന് അറിയാമായിരുന്നിട്ടും ഇയാൾ സ്‌ട്രോബറി മിൽക്ക് വിറ്റുവെന്നതാണ് കുറ്റം. അക്കാലത്ത് പൊക്ക ഇന്റർനാഷണൽ എന്ന ബിവറേജ് കമ്പനിയുടെ മാനേജറായിരുന്നു ഫുവാ സീ ഹീ.
2022 തുടക്കത്തിൽ രണ്ട് സിംഗപ്പൂർ കമ്പനികൾക്കെതിരെയും സമാനമായ കുറ്റം ചുമത്തിയിരുന്നു. നിരോധനത്തെ മറികടന്ന് ഉത്തര കൊറിയയ്‌ക്ക് വിസ്‌കിയും വൈനും കയറ്റുമതി ചെയ്തുവെന്നായിരുന്നു കണ്ടെത്തൽ. യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഉത്തര കൊറിയയ്‌ക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന ന്യൂക്ലിയർ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയത്.
Comments