തിരുവനന്തപുരം: നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർത്താവ്. തക്കലയ്ക്ക് സമീപം പരക്കോട്ടിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. തക്കല അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ പ്രിൻസയെ(31) ആണ് ഭർത്താന് എബനേസർ(35) വെട്ടിക്കൊലപ്പെടുത്തിയത്. ബ്യൂട്ടീഷൻ കോഴ്സ് പഠിക്കുകയായിരുന്നു പ്രിൻസ. ഇതിന്റെ തുടർച്ചയായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
മൂന്ന് മാസം മുൻപാണ് പ്രിൻസ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാൻ ചേർന്നത്. കോഴ്സിന് ചേർന്നതിന് പിന്നാലെ പ്രിൻസയുടെ വസ്ത്രധാരണത്തിൽ വന്ന മാറ്റത്തെ ചൊല്ലി ഇരുവരും തമ്മിൽ പതിവായി തർക്കം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രശ്നം ഒത്തുതീർപ്പാക്കാൻ പ്രിൻസയുടെ പിതാവ് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിന് ശേഷം വീട്ടിലേക്ക് പോകാനായി രണ്ട് പേരും ഒരുമിച്ചാണ് ഇറങ്ങിയത്.
എന്നാൽ പോകുന്ന വഴിയിലും വാക്കുതർക്കമുണ്ടാവുകയും, എബനേസർ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച അരിവാൾ എടുത്ത് പ്രിൻസയെ വെട്ടി വീഴ്ത്തുകയുമായിരുന്നു. പ്രിൻസയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയെങ്കിലും എബനേസർ രക്ഷപെട്ടിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ പ്രിൻസ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പോലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതിനിടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട എബനേസർ വീട്ടിലെത്തിയ ശേഷം ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി വിട്ടാലുടൻ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ജെബ ശോഭൻ(14), ജെബ ആകാശ്(13) എന്നിവരാണ് ഇവരുടെ മക്കൾ.
Comments