ഷില്ലോങ്: തന്റെ നേതൃത്വത്തിലുളള സർക്കാർ കേന്ദ്രത്തിൽ അധികാരമേറിയതിന് ശേഷം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ വികസനം എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പാലം നിർമ്മാണ പദ്ധതികൾ ഇപ്പോൾ പൂർത്തിയായി. കഴിഞ്ഞ 8 വർഷത്തിനിടയിൽ, ഈ മേഖലയിലെ വിമാനത്താവളങ്ങളുടെ എണ്ണം 9 ൽ നിന്ന് 16 ആയി. പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളും റെയിൽവേ ഭൂപടത്തിലേക്ക് ആദ്യമായി വന്നതും ഇക്കാലയളവിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഷില്ലോങിൽ വടക്കുകിഴക്കൻ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മേഖലയിലെ എട്ട് സംസ്ഥാനങ്ങളുടെ വികസനത്തിനായി 8 അടിസ്ഥാന തൂണുകൾ കേന്ദ്രീകരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. സമാധാനം, വൈദ്യുതി , ടൂറിസം, 5ജി കണക്റ്റിവിറ്റി, സംസ്‌കാരം, പ്രകൃതി, കൃഷി, കായിക സാധ്യതകൾ എന്നിവയാണവയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മേഖലയിൽ 2014 മുതൽ ദേശീയ പാതകളുടെ നീളം 50% വർദ്ധിച്ചു. ജലപാത വിപുലീകരിക്കാനും നടപടിയെടുക്കുന്നുണ്ട്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വിപുലമാക്കി ഡിജിറ്റൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, സേവന മേഖല എന്നിവയുടെ കൂടുതൽ വികസനത്തിന് 5ജി സർവ്വീസ് വിപുലമാക്കുന്നതിലൂടെ സഹായിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സാമ്പത്തിക വളർച്ചയുടെ മാത്രമല്ല, സാംസ്‌കാരിക വളർച്ചയുടെ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തെക്ക്-കിഴക്കൻ ഏഷ്യയിലേക്കുള്ള കവാടമാണ് വടക്കുകിഴക്കൻ മേഖലയെന്നും മുഴുവൻ മേഖലയുടെയും വികസനത്തിനുള്ള കേന്ദ്രമായി ഇവിടം മാറ്റിയെടുക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-മ്യാൻമർ-തായ്ലൻഡ് ത്രികക്ഷി ഹൈവേ, അഗർത്തല-അഖൗറ റെയിൽ തുടങ്ങിയ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഈ മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കാനാകുന്ന പ്രകൃതിദത്ത കൃഷിയെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. കൃഷി ഉഡാനിലൂടെ ഈ മേഖലയിലെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അയയ്‌ക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Comments