ദോഹ: ഫുട്‌ബോൾ പ്രേമികളെ കോരിത്തരിപ്പിച്ചുകൊണ്ട് ലയണൽ മെസ്സി ലോകകിരീടം എടുത്തുയർത്തിയതിന്റെ ആവേശവും ആരവവും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായും ഇൻസ്റ്റഗ്രാം സ്റ്റോറികളായും അർജന്റീനയുടെ വിജയം ഓൺലൈൻ ലോകത്തും ആഘോഷമാക്കുകയാണ് ആരാധകർ. കാത്തിരുന്ന് സ്വന്തമാക്കിയ ലോകകപ്പ് മെസ്സിയുടെ കൈകളിലേക്ക് കൈമാറും മുമ്പ് ഖത്തറിൽ ഒരു കാര്യം നടന്നിരുന്നു. ഇതിഹാസ താരത്തെ ഒരു മേൽക്കുപ്പായം ധരിപ്പിച്ചതിന് ശേഷമാണ് കിരീടം നൽകി ആദരിച്ചത്. എന്തുകൊണ്ടാണിതെന്ന സംശയം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉയരുകയാണ്..
ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയും ഖത്തർ അമീറായ തമീം ബിൻ ഹമദ് അൽ താനിയും ഉൾപ്പെടെയുള്ളവർ ട്രോഫി ദാന വേദയിൽ സ്ഥാനമുറപ്പിച്ചിരുന്നു. ലോകകപ്പ് നൽകുന്നതിന് തൊട്ടുമുമ്പായി തമീം ബിൻ ഹമദ് അൽ താനിയാണ് മെസ്സിയെ പ്രത്യേക വസ്ത്രം ധരിപ്പിച്ച് ആദരിച്ചത്. ആ മേൽക്കുപ്പായം വെറുമൊരു കറുത്ത കോട്ടല്ല. മറിച്ച് ഖത്തറിലെ രാജകുടുംബങ്ങൾ, രാഷ്‌ട്രീയക്കാർ, മതപണ്ഡിതന്മാർ, സമ്പന്നരായ വ്യക്തികൾ എന്നിവർ പ്രത്യേക ചടങ്ങുകളിലും സാഹചര്യങ്ങളിലും മാത്രം അണിയുന്ന ഖത്തരി ബിഷ്ത് ആണത്. സമൂഹത്തിലെ ഏറ്റവും ഉന്നതർ മാത്രം അപൂർവ്വ സാഹചര്യങ്ങളിൽ ധരിക്കുന്ന ഒന്ന്. ലോകകപ്പ് സമാപന ചടങ്ങ് പോലെ സമ്പന്നമായ ഒരു പരിപാടിയിൽ ബിഷ്തിനേക്കാൾ ഉപരിയായി മറ്റൊരു വസ്ത്രവും ആദരിക്കുന്നതിനായി തിരഞ്ഞെടുക്കാൻ കഴിയില്ലെന്നാണ് ഖത്തർ വിശ്വാസിക്കുന്നത്.
36 വർഷത്തെ ദാഹം തീർത്തുകൊണ്ട് അർജന്റീന ലോകകപ്പ് ഉയർത്തുമ്പോൾ മെസ്സിയെന്ന അതികായനെ അണിയിക്കാൻ ബിഷ്ത് തന്നെയാണ് ഏറ്റവുമനുയോജ്യമെന്ന് ഖത്തറിലെ അധികാരികൾ തിരിച്ചറിയുകയും അതിന്റെ ഭാഗമായി മിശിഹായെ ബിഷ്ത് ധരിപ്പിച്ച് ആദരിച്ചതിന് ശേഷം ട്രോഫി നൽകുകയുമായിരുന്നു.
Comments