തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ വിവിധ പാർട്ടികളും സംഘടനകളും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് യോഗം വിളിച്ചത്. ചൊവ്വാഴ്ചയാകും യോഗം നടക്കുക. വനം, റവന്യൂ, തദ്ദേശവകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. ഉപഗ്രഹ സർവേ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതിയിൽ സാവകാശം തേടുമെന്നും മന്ത്രി പറഞ്ഞു. ബഫർ സോൺ വിഷയം വർഷങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ച വിഷയമാണെന്നും പ്രതിഷേധങ്ങൾ നടത്തി കർഷകരെ തെറ്റിദ്ധരിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനുവരി ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജൂൺ മാസത്തിലെ ഉത്തരവ് പ്രകാരം സർവേ റിപ്പോർട്ട് നൽകാനുള്ള സമയപരിധി ഈ മാസമാണ് അവസാനിക്കുന്നത്. സർവേ റിപ്പോർട്ട് തയ്യാറാണെങ്കിലും പ്രതിഷേധങ്ങൾക്ക് മുൻപിൽ റിപ്പോർട്ട് അപൂർണ്ണമാണെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ എതിർപ്പുകൾ തണുപ്പിക്കാൻ ഫീൽഡ് സർവേ നടത്തുമെന്നാണ് സർക്കാരിന്റെ പുതിയ വാദം. സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഒരു സത്യവാങ്മൂലം കൂടി കോടതിയിൽ നൽകാനാണ് സർക്കാർ നീക്കം.
Comments