ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സ്കൂളിന്റെ ഭൂമി കയ്യേറി മസ്ജിദ് നിർമ്മിച്ചു. ദമോഹ് ജില്ലയിലെ സിഎം റൈസ് ആന്റ് ഉത്കൃഷ്ട് വിദ്യാലയയുടെ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത് എത്തി.
ഏറെ നാളുകളായി സ്കൂളിന്റെ ഭൂമി കയ്യേറാനുള്ള ശ്രമങ്ങൾ മതതീവ്രവാദികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഖബറിസ്ഥാൻ സ്ഥാപിക്കുകയും, ഇവിടെ ആരാധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ അധികൃതർ ഇത് ഗൗരവത്തിൽ എടുത്തില്ല. കഴിഞ്ഞ ദിവസം രാത്രി ഖബറിസ്ഥാൻ സ്ഥിതി ചെയ്ത സ്ഥലത്ത് മതതീവ്രവാദികൾ ചില നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് വിദ്യാർത്ഥികളുടെയും, പ്രദേശവാസികളുടെയും ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് മസ്ജിദ് നിർമ്മാണമാണെന്ന് വ്യക്തമായത്. ഇതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.
പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികൾ സ്കൂളിന് മുൻവശത്തെ റോഡ് ഉപരോധിച്ചു. സംഭവം അറിഞ്ഞ് പോലീസും അധികൃതരും സ്കൂളിൽ എത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയായിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ തന്നെ അധികൃതർക്ക് പരാതി നൽകിയിരുന്നുവെന്നും, എന്നാൽ ഇതുവരെ നടപടിയുണ്ടായില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
Comments