ഫിഫ ലോകകപ്പ് മത്സരത്തിന്റെ ആവേശമെത്രത്തോളമുണ്ടെന്ന് മദ്യവിൽപനയിൽ റെക്കോർഡ് രേഖപ്പെടുത്തി മലയാളികൾ വ്യക്തമാക്കിയിരുന്നു. ഫൈനൽ മത്സരം നടന്ന ദിവസം ബെവ്‌കോ വഴി 56 കോടി രൂപയുടെ മദ്യമായിരുന്നു കേരളം കുടിച്ചുതീർത്തത്. ശരാശരി വിൽപനയേക്കാൾ 21 കോടി രൂപയുടെ വർധനവ് അന്നേദിവസം നടന്നു. ഇക്കാര്യം ഹാസ്യരൂപേണ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് അഡ്വ. ജയശങ്കർ.
”ലോകകപ്പ് ഫൈനൽ എക്‌സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയത് കേരള സംസ്ഥാന ഖജനാവിനെ ശക്തിപ്പെടുത്തി- ബിവറേജസ് കോർപ്പറേഷനിൽ അമ്പതു കോടിയുടെ കച്ചവടം നടന്നു.
മദ്യധനം സർവ്വ ധനാൽ പ്രധാനം!” ഇതായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
സാധാരണ ദിവസങ്ങളിൽ ശരാശരി 35 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിൽപ്പന നടത്തുക. ഞായറാഴ്ചകളിൽ ഇത് 40 കോടി വരെയെത്തും. എന്നാൽ ലോകകപ്പ് ഫൈനൽ ദിനമായ കഴിഞ്ഞ ഞായറാഴ്ച 21 കോടി രൂപയുടെ വർദ്ധനവാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ജയശങ്കറിന്റെ പ്രതികരണം.
രസകരമായ പോസ്റ്റിന് കീഴെ അതിലേറെ പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഫൈനൽ കഴിഞ്ഞ് കണ്ണൂരിലെ പരമ്പരാഗത കലാരൂപമായ വെട്ടും കുത്തും കൂടി നടന്നുവെന്നായിരുന്നു ചിലരുടെ പ്രതികരണം. മേഴ്‌സി കപ്പ് കൊണ്ടുപോയി കേരളം കുപ്പി കൊണ്ടുപോയി എന്നും വേറെ ചിലർ കമന്റെഴുതി.
Comments