ന്യൂഡൽഹി: കൊറോണ മാനദണ്ഡങ്ങൾ വീണ്ടും പാലിച്ചുതുടങ്ങണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ്. ജനങ്ങൾ എത്രയും വേഗം കൊറോണ പ്രോട്ടോകോളിലേക്ക് മാറണമെന്നാണ് ഐഎംഎയുടെ നിർദേശം.
പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ എപ്പോഴും ശുചിയായി സൂക്ഷിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നീ ശീലങ്ങളിലേക്ക് നാം മടങ്ങി പോകണം. വിവാഹത്തിന് ഒത്തുകൂടുന്നതും രാഷ്‌ട്രീയ-സാമൂഹിക യോഗങ്ങളിൽ പങ്കെടുക്കുന്നതും രാജ്യാന്തര യാത്രകൾ നടത്തുന്നതും കഴിവതും ഒഴിവാക്കണം. പനി, ചുമ, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണണം. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർ എത്രയും വേഗം കുത്തിവയ്‌പ്പെടുക്കണമെന്നും ഐഎംഎ അറിയിച്ചു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അതിനാൽ ആരും പരിഭ്രാന്തരാകേണ്ടതില്ല. എങ്കിലും രോഗം വന്ന് ചികിത്സിക്കുന്നതിനാൽ ഭേദമാണ് രോഗം വരാതെ നോക്കുന്നതെന്ന് ഓർക്കണമെന്നും സംഘടന അറിയിച്ചു.
ചൈനയിൽ ഉൾപ്പെടെ പല രാജ്യങ്ങളിലും അതിരൂക്ഷമായ കൊറോണ വ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിവേഗ വ്യാപനത്തിന് കാരണമാകുന്ന ബിഎഫ്.7 എന്ന ഉപവകഭേദം ഇന്ത്യയിൽ മൂന്ന് രോഗികൾക്ക് കൂടി സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ ഐഎംഎ നിർദേശിച്ചിരിക്കുന്നത്.
Comments