എറണാകുളം: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ മാപ്പ് പറഞ്ഞ് പിണറായി സർക്കാർ. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിലാണ് ഹൈക്കോടതിയിൽ നിരുപാധികം ക്ഷമ ചോദിച്ചത്.
കോടതി ഇന്ന് കേസ് പരിഗണിക്കുമ്പോഴാണ് അഡീഷണൽ ചീഫ് സെക്രട്ടറി ക്ഷമ ചോദിച്ചത്. റവന്യു റിക്കവറി നടപടികൾക്ക് ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയെന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തിയില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. രജിസ്ട്രേഷൻ വകുപ്പ് കണ്ടെത്തിയ വസ്തുവകകൾ ജനുവരി 15 നകം കണ്ടു കെട്ടുമെന്ന് അറിയിച്ച അഡിഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ഒരു മാസത്തെ സമയം കൂടി വേണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
പൊതുമുതലുകൾ സംരക്ഷിക്കുന്നത് പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അല്ലാത്ത നടപടികൾ സമൂഹത്തിന് എതിരാണ്. അത്തരം നടപടികൾ ഉരുക്കുമുഷ്ഠിക്കൊണ്ട് നേരിടണമെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കുമ്പോൾ സർക്കാരിനെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു. സ്വത്ത് കണ്ടുകെട്ടാൻ ആറ് മാസം സാവകാശം തേടിയതാണ് വിമർശത്തിന് ഇടയാക്കിയത്. കോടതിവിധികൾ പാലിക്കാൻ സർക്കാർ അലംഭാവം കാട്ടുന്നുവെന്നും കോടതി വിമർശിച്ചിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയെ കോടതി ഇന്ന് വിളിച്ചുവരുത്തുകയായിരുന്നു.
Comments