പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തെ ഐഎഫ്എഫ്കെയിൽ നിന്നും ഒഴിവാക്കിയത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ വാശി കാരണമാണെന്ന് സംവിധായകൻ വിനയൻ. സാംസ്കാരിക മന്ത്രി പറഞ്ഞിട്ട് പോലും ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞാണ് സിനിമയെ തഴഞ്ഞതെന്നും വിനയൻ ആരോപിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിനയന്റെ വിമർശനം.
പുതിയ തലമുറ കണ്ടിരിക്കേണ്ട സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞിരുന്നു. സിനിമ ഐഎഫ്എഫ്കെയിൽ പ്രത്യേക പ്രദർശനം നടത്താൻ വേണ്ടതു ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി. എന്നാൽ, ബൈലോ (Bylaw) അനുവദിക്കുന്നില്ലെന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞാണ് സിനിമ കുബുദ്ധിയാൽ രഞ്ജിത്ത് ഒഴിവാക്കിയതെന്ന് വിനയൻ ആരോപിച്ചു.
വിനയന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,
സംവിധായകനും AIYF ന്റെ സംസ്ഥാന പ്രസിഡന്റുമായ എൻ.അരുൺ പത്തൊമ്പതാം നൂറ്റാണ്ടിനെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി..എൻെറ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയർമാനും ആയ പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ വ്യക്തിപരമായി വിമർശിക്കുകയല്ല ഞാൻ ചെയ്തത്. അക്കാദമി ചെയർമാൻ എന്ന നിലയിൽ ബഹു: സാംസ്കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും “പത്തൊമ്പതാം നൂറ്റാണ്ട്” എന്ന സിനിമ IFFK യിലെ ഡെലിഗേറ്റ്സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ ബയലോ അനുവദിക്കുന്നില്ല എന്ന ചെയർമാന്റെ വാശിയേക്കുറിച്ചാണ് ഞാൻ പറഞ്ഞത്. ആലപ്പുഴയിലെ ഒരു യോഗത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയേ മുക്തകണ്ഡം പ്രശംസിച്ച ശേഷം ബഹു:മന്ത്രീ ശ്രീ വി.എൻ വാസവൻ പറഞ്ഞത്, ‘ഔദ്യോഗിക വിഭാഗത്തിൽ ഇല്ലങ്കിൽ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മൺ മറഞ്ഞ നവോത്ഥാന നായകൻ ആറാട്ടു പുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ ചരിത്ര സിനിമ എന്ന നിലയിലും കലാ മൂല്യത്തിലും ടെക്നിക്കലായും മികച്ച രീതിയിൽ എടുത്ത സിനിമ എന്ന നിലയിലും IFFK യിൽ ഒരു പ്രത്യേക പ്രദർശനം നടത്താൻ വേണ്ടതു ചെയ്യും’ എന്നാണ്. അദ്ദേഹം ആ നിർദ്ദേശം മുന്നോട്ടു വച്ചു എന്നും പറഞ്ഞു.
പക്ഷേ അക്കാദമിയുടെ ബയലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാൻ ചെയർമാൻ കാണിച്ച കുബുദ്ധിയേ പറ്റിയാണ് ഞാൻ പറഞ്ഞത്. ഇത്തരം അനൗദ്യോഗിക പ്രദർശനങ്ങളൊക്കെ അക്കാദമിയുടെ കമ്മറ്റിക്കു തീരുമാനിക്കാവുന്നതേയുള്ളു എന്നാണ് എൻെറ അറിവ്. ശ്രീ രഞ്ജിത്തിൻെറ “പലേരിമാണിക്യം” അന്തരിച്ച ടി.പി രാജീവൻ എന്ന പ്രമുഖ സാഹിത്യകാരന്റെ ട്രിബ്യൂട്ടായി കാണിച്ചത് പ്രശംസനീയം തന്നെ. അതു പോലെ തന്നെ ചരിത്രത്തിന്റെ ഏടുകൾ തമസ്കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞപോലെ വേണമെങ്കിൽ കാണിക്കാമായിരുന്നു. പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകൾ പാടിപുകഴ്‌ത്തുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത്. വിനയനെ തമസ്കരിക്കാനും, സിനിമ ചെയ്യിക്കാതിരിക്കാനുമൊക്കെ മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന എന്റെ ചിന്തകൾ വൃഥാവിലാവുകയാണോ എന്നു ഞാൻ ഭയക്കുന്നു.
Comments