കോട്ടയം: ഏറ്റുമാനൂരിലുണ്ടായ അപകടത്തിൽ മരിച്ച പാലാ എംഎൽഎ മാണി സി കാപ്പന്റെ പേഴ്‌സണൽ സ്റ്റാഫ് സഞ്ചരിച്ച കാറിൽ നിന്നും ലഹരിവസ്തു കണ്ടെടുത്തു. പാലാ വള്ളിച്ചിറ സ്വദേശി രാഹുൽ ജോബിയാണ് മരിച്ചത്. യുവാവ് സഞ്ചരിച്ച വാഹനത്തിൽ നിന്നും മാരക ലഹരിമരുന്ന് ആയ എംഡിഎംഎയാണ് കണ്ടെടുത്തത്.
അപകടത്തിന് പിന്നാലെ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി വസ്തു കണ്ടെടുത്തത്. 0.5 മില്ലി ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുലിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.
ശനിയാഴ്ച പുലർച്ചെയായിരുന്നു രാഹുൽ ജോബി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പട്ടിത്താനം ബൈപ്പാസിലായിരുന്നു സംഭവം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന്റെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകുകയായിരുന്നു രാഹുലും സംഘവും. ഇതിനിടെ രാഹുൽ സഞ്ചരിച്ച കാറും മിനി ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കാറിന്റെ പിൻസീറ്റിലായിരുന്നു രാഹുൽ ഉണ്ടായിരുന്നത്. ഈ ഭാഗത്താണ് മിനി ട്രക്ക് ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.















