ലക്‌നൗ: ഉത്തർപ്രദേശിൽ കൊറോണ ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകർക്ക് കൈത്താങ്ങായി യോഗി സർക്കാർ. കുടുംബങ്ങൾക്ക് ധനസഹായം നൽകി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ ജന്മവാർഷികമായ ഇന്നലെയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം കൈമാറിയത്.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ കൊറോണ ബാധിച്ച് സംസ്ഥാനത്ത് 103 മാദ്ധ്യമ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 53 പേരുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ സർക്കാർ ധനസഹായം കൈമാറിയിരുന്നു. ബാക്കിയുള്ള 50 പേരുടെ കുടുംങ്ങൾക്കാണ് ഇന്നലെ തുക കൈമാറിയത്. മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് സർക്കാർ നൽകിയത്. ഇതിനായി 5.30 കോടി രൂപ വിനിയോഗിച്ചതായി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ പൊതുജനങ്ങളിൽ എത്തിക്കാനായി മാദ്ധ്യമ പ്രവർത്തകർ നടത്തിയ ശ്രമം പ്രശംസനീയമാണ്. കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ രോഗബാധയേറ്റ് സംസ്ഥാനത്ത് 103 മാദ്ധ്യമ പ്രവർത്തകർക്ക് ജീവൻ നഷ്ടമായി. ഇത് വൈകാരികമായ നിമിഷമാണ്. എല്ലായ്‌പ്പോഴും മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാർ നിലകൊണ്ടിട്ടുള്ളത്. ഇപ്പോഴിതാ സർക്കായി പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്‌തെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ബാല സേവ യോജന, പ്രധാനമന്ത്രി കെയർ യോജന തുടങ്ങിയ പദ്ധതികളുടെ ഗുണം മാദ്ധ്യമ പ്രവർത്തകരുടെ വിധവകൾക്കും ലഭിക്കും. ഇക്കാര്യം അധികൃതർ ഉറപ്പുവരുത്തണം. സർക്കാരും മാദ്ധ്യമ പ്രവർത്തകരും ഒന്നിച്ചാണ് നാടിന്റെ നന്മയ്‌ക്കായി പ്രവർത്തിക്കുന്നത്. മാദ്ധ്യമ പ്രവർത്തകർക്ക് വേണ്ടി വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments