ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുമായി ഡെറാഡൂണിലെ മാക്‌സ് ആശുപത്രി. അപകടം നടന്നയുടനെ എത്തിയ പോലീസ് പന്തിനേയും ഡ്രൈവറേയും സക്ഷം ആശുപത്രിയിലേക്കാണ് ആദ്യം എത്തിച്ചത്. തുടർന്നാണ് മാക്‌സിലേയ്‌ക്ക് മാറ്റിയതെന്നും പോലീസ് സൂപ്രണ്ട് ദേഹാത് സ്വപ്‌ന കിഷോർ പറഞ്ഞു.
വാഹനം ഋഷഭ് പന്താണ് ഓടിച്ചിരുന്നതെന്നാണ് ആദ്യവിശദീകരണം. പുലർച്ചെ ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ ഉറങ്ങിപ്പോയതാണ് വാഹനം നിയന്ത്രണം വിടാൻ കാരണം. പന്ത് ഡോക്ടർമാരോടും പോലീസിനോടും വിവരങ്ങൾ നേരിട്ട് ധരിപ്പിച്ച തായാണ് ഡോ. അശിഷ് യാഗ്നിക് അറിയിച്ചത്.
നാർസാൻ അതിർത്തിയിൽവെച്ച് ബിഎംഡബ്ലു കാർ മീഡിയനിലേയ്‌ക്ക് ഓടിക്കയറി ഇടിച്ച് തെറിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ് തെറിച്ച വാഹനം നിമിഷ നേരം കൊണ്ട് അഗ്നിക്കിരയായെന്നും പോലീസ് മേധാവി അശോക് കുമാറിന്റെ റിപ്പോർട്ടിൽ പറയുന്നു. ചില്ലു പൊട്ടിച്ച് പുറത്തുകടക്കാനായതാണ് ജീവാപായം ഉണ്ടാകാതിരിക്കാനുള്ള കാരണമായി പറയുന്നത്.
25 വയസ്സുകാരനായ പന്ത് റൂർക്കിയിലെ വീട്ടിലേയ്‌ക്ക് പോകും വഴിയാണ് വാഹനാപ കടമുണ്ടായത്. താരത്തിന്റെ പുറത്തും തോളിനും മുറിവേറ്റിറ്റുണ്ട്. തല ശക്തിയായി ഇടിയ്‌ക്കുകയും നെറ്റിയിൽ മുറിവേൽക്കുകയും ചെയ്തു. കണങ്കാലിനേറ്റ പരിക്കാണ് കൂടുതൽ ഗൗരവമായിട്ടുള്ളതെന്നാണ് നിഗമനം.
Comments