തൃശൂർ: ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം വർക്കല സ്വദേശി മണ്ണാർതൊടി അൽ അമീനാണ് അറസ്റ്റിലായത്. ഇതിനിടെ പ്രതിയുടെ ചിത്രം പകർത്താൻ എത്തിയ മാദ്ധ്യമപ്രവർത്തകനെയും ഇയാൾ കയ്യേറ്റം ചെയ്തു.
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ എത്തി പ്രതിയുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകൻ രാഹുൽ അശോകനെ ഇയാൾ ആക്രമിച്ചത്. മൊബൈൽ പിടിച്ചുവാങ്ങി ഇയാൾ നിലത്തെറിയുകയും ഫോണിന് കാര്യമായ കേടുപറ്റുകയും ചെയ്തു.
ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി അടുപ്പത്തിലായ അൽ അമീൻ വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. പിന്നീട് പരാതിക്കാരിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി. ഇതിനിടെ ഇയാളുടെ പരസ്ത്രീ ബന്ധം മനസ്സിലാക്കിയ പരാതിക്കാരി ബന്ധം ഉപേക്ഷിച്ചു. ഇതോടെ യുവതിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. നഗ്ന ചിത്രങ്ങളും വീഡിയോകളും പുറത്തു വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. പണം നൽകാത്തതിനെ തുടർന്ന് ഇൻസ്റ്റാഗ്രാമിൽ യുവതിയുടെ വ്യാജ പ്രഫൈൽ തയ്യാറാക്കി നഗ്ന ചിത്രങ്ങളും വീഡീയോകളും പ്രതി പോസ്റ്റ് ചെയ്തു.
തുടർന്ന് വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി വർക്കലയിൽ തിരികെ എത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ തന്ത്രപൂർവ്വം വലയിലാക്കിയത്. ചാവക്കാട്, വർക്കല സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന കേസുകൾ വേറെയുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments