എറണാകുളം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ ആഭിചാര കൊലപാതക കേസിലെ കുറ്റപത്രം സമർപ്പിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ 166 സാക്ഷികളുടെ മൊഴികളാണ് 1,600 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതി ഷാഫി അടക്കം മാംസം കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. തമിഴ്‌നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 89-ാം ദിവസം സമർപ്പിക്കുന്നത്.
ഇലന്തൂരിലെ ഇരട്ടക്കൊലയിൽ മറ്റ് ദൃക്‌സാക്ഷികളില്ലെങ്കിലും സ്ത്രീകളെയടക്കം സമീപിച്ചതിൽ ശക്തമായ സാക്ഷി മൊഴികളുണ്ടെന്നും പ്രതികൾ മനുഷ്യമാംസം കഴിച്ചതിനും തെളിവുകൾ ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്നും കുറ്റപത്രത്തിലുണ്ട്. ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും കേസിൽ നിർണായകമാണ്. ആകെ 166 പേരാണ് സാക്ഷികൾ. 3017 രേഖകൾ,143 സാഹചര്യ തെളിവുകൾ എന്നിവയുമുണ്ട്. കൊച്ചി സെൻട്രൽ പൊലീസ് അസിസ്റ്റൻറ് കമ്മീഷണർ സി ജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടിൽ കുറ്റപത്രം സമർപ്പിച്ചത്. റോസ്‌ലിൻ കേസിലെ കുറ്റപത്രവും തയ്യാറാവുകയാണ്.
പത്മയെ ഇലന്തൂരിൽ കൊണ്ടുപോയി പൈശാചികമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയാണ്. ഭഗവൽ സിംഗ് , ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. സാമ്പത്തിക അഭിവൃദ്ധിക്കായി ആഭിചാര കൊല നടത്തണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഫാഫി ഇലന്തൂരിലെ ഭഗവൽ സിംഗിനെ സമീപിക്കുന്നത്. ഇത് സംബന്ധിച്ച് ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ്, പീഡനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
Comments