പട്ന : ബീഹാറിൽ സിവാൻ ജില്ലയിലെ മഹാരാജ്ഗഞ്ചിലുണ്ടായ വെടിവെപ്പിൽ മാദ്ധ്യമ പ്രവർത്തകന് വെടിയേറ്റു. ബീഹാർ സ്വദേശിയായ രാജേഷ് അനലിനാണ് വെടിയേറ്റത്. രണ്ടംഗ സംഘമാണ് ഇയാളെ ആക്രമിച്ചത്. തുടയിലും അരയിലുമാണ് വെടിയേറ്റത്. രാജേഷിനെ സിവാൻ സാദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജേഷിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
സംഭവം നടന്നതിന് ശേഷം എസ്പി ഷൈലേഷ് കുമാർ സിൻഹ സംഭവസ്ഥലത്തെത്തി. കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ജോലി കഴിഞ്ഞു തിരികെ വീട്ടിലേക്ക് പോകുന്ന വേളയിലായിരുന്നു രാജേഷിനു നേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ പ്രതികൾ ആക്രമണത്തിനു ശേഷം ഓടി രക്ഷപെടുകയായിരുന്നു. സമീപവാസികളാണ് രാജേഷിനെ ആശുപത്രിയിൽ എത്തിച്ചത്.
രണ്ടാം തവണയാണ് രാജേഷിനു നേരെ ആക്രമണം ഉയരുന്നത്. 2017-ൽ ഇയാൾക്കു നേരെ ഉണ്ടായ ആക്രമണത്തിൽ മാരകമായി പരിക്കേറ്റിരുന്നു. ഈ സംഭവം പരിസര പ്രദേശങ്ങളിലുളളവരെ പരിഭ്രാന്തിയിലാക്കിയിരുന്നു.
Comments