പനാജി : എയർഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ ഗോഫസ്റ്റ് വിമാനത്തിലും സമാന സംഭവം. രണ്ട് വിദേശ യാത്രക്കാർ വിമാനജീവക്കാരിയെ ഒപ്പമിരുത്താൻ നിർബന്ധിക്കുകയും അടുത്തിരുന്ന ആളോട് അപമര്യദയായി സംസാരിച്ചെന്നുമാണ് പരാതി. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലാണ് സംഭവം. എന്നാൽ കമ്പനി ഇവരെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാൻ തയ്യാറായിട്ടില്ല.
സുരക്ഷ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനിടയിൽ ആയിരുന്നു ഇരുവരും അപമര്യാദയോടെ പെരുമാറിയതെന്നും പരാതിയിൽ പറയുന്നുണ്ട്. വിമാനം ഗോവയിലെ മോപ വിമാനത്താവളത്തിൽ എത്തിയ ഉടനെ ഇരുവരെയും സിഐഎസ്എഫിന് കൈമാറി. പരാതി ഉയർന്നതോടെ സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായാൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഡിജിസിഎ വിമാന കമ്പനികൾക്ക് മാർഗനിർദേശം നൽകിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ കേസാണിത്.
അടുത്തിടെയാണ് എയർഇന്ത്യ വിമാനത്തിൽ 70-കാരിയുടെ ദേഹത്ത് മദ്യലഹരിയിൽ മൂത്രമൊഴിച്ച സംഭവത്തിൽ മുംബൈ വ്യവസായി 34-കാരൻ ശങ്കർ മിശ്ര അറസ്റ്റിലായത്. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ കഴിഞ്ഞ നവംബർ 26-ന് മിശ്ര 71-കാരിയായ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചെന്നാണ് പരാതി.
Comments